Asianet News MalayalamAsianet News Malayalam

ജമ്മുവിലുണ്ടായത് ഡ്രോൺ ആക്രമണം: ആറ് കിലോ സ്ഫോടകവസ്തുക്കളുമായി ഭീകരൻ പിടിയിൽ

 ഡ്രോൺ ഉപയോഗിച്ച് സ്ഫോടകവസ്തുക്കൾ വർഷിച്ചു എന്ന് ജമ്മുകശ്മീർ ഡിജിപി ദിൽബാഗ് സിംഗ് സ്ഥിരീകരിച്ചു. വ്യോമസേനയുടെ പട്രോളിംഗ് സംഘം ഡ്രോൺ കണ്ടു എന്നാണ് റിപ്പോർട്ടുകൾ. 

first drone attack in indian military base
Author
Jammu Airport, First Published Jun 27, 2021, 5:01 PM IST

ശ്രീനഗർ: ജമ്മുവിമാനത്താവളത്തിലെ വ്യോമസേന മേഖലയിൽ ഭീകരാക്രമണം. പുലർച്ചെ നടന്ന ഇരട്ട സ്ഫോടനത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. വ്യോമസേനയുടെ ഒരു കെട്ടിടം തകർന്നു. ഡ്രോൺ ഉപയോഗിച്ചുള്ള സ്ഫോടനമെന്ന് ജമ്മുകശ്മീർ ഡിജിപി ദിൽബാഗ് സിംഗ് അറിയിച്ചു. ജമ്മുവിൽ തിരക്കുള്ള സ്ഥലങ്ങളിൽ സ്ഫോടനം നടത്താനുള്ള മറ്റൊരു നീക്കം ജമ്മുകശ്മീർ പൊലീസ് തകർത്തു.  

പുലർച്ചെ 1,35ന് ആദ്യ സ്ഫോടനത്തിൽ ജമ്മു വിമാനത്താവളം വിറച്ചു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ രണ്ടാമത്തെ സ്ഫോടനം. വിമാനത്താവളത്തിലെ വ്യോമസേന നിയന്ത്രണത്തിലുള്ള ടെക്നിക്കൽ ഏരിയയിലെ ഒരു കെട്ടിടത്തിലാണ് ആദ്യം സ്ഫോടകവസ്തു വന്നു വീണത്. കെട്ടിടത്തിൻറെ മേൽക്കൂര തകർന്നു. മറ്റൊരു സ്ഫോടനം നടന്നത് അടുത്തുള്ള തുറസ്സായ സ്ഥലത്ത്. രണ്ടു വ്യോമസേന ഉദ്യോഗസ്ഥർക്ക് സ്ഫോടനത്തിൽ നിസാര പരിക്കേറ്റു. സ്ഫോടനത്തിൽ അടുത്തുള്ള വീടുകളും വിറച്ചതായി നാട്ടുകാർ പറഞ്ഞു.

 ഡ്രോൺ ഉപയോഗിച്ച് സ്ഫോടകവസ്തുക്കൾ വർഷിച്ചു എന്ന് ജമ്മുകശ്മീർ ഡിജിപി ദിൽബാഗ് സിംഗ് സ്ഥിരീകരിച്ചു. വ്യോമസേനയുടെ പട്രോളിംഗ് സംഘം ഡ്രോൺ കണ്ടു എന്നാണ് റിപ്പോർട്ടുകൾ. എൻഎസ്ജി ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി വിശദപരിശോധന നടത്തി. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻറെ നേതൃത്വത്തിൽ എൻഐഎ സംഘവും അന്വേഷണം തുടങ്ങി. 

പാക് കേന്ദ്രീകൃത ഭീകരസംഘടനകളാവാം ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ ജമ്മുകശ്മീർ പോലീസ് യുഎപിഎ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. താവളത്തിലുണ്ടായിരുന്ന വ്യോസേന വിമാനങ്ങളാണോ ആക്രമണ ലക്ഷ്യമെന്ന് സംശയിക്കുന്നു. വലിയ പദ്ധതിക്കു മുന്നോടിയായുള്ള പരീക്ഷണമാവാനുള്ള സാധ്യതയും സുരക്ഷാ ഏജൻസികൾ തള്ളിക്കളയുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. പ്രതിരോധമന്ത്രിയും ദേശീയസുരക്ഷ ഉപദേഷ്ടാവും സ്ഥിതി വിലയിരുത്തി. ഉന്നതതല അന്വേഷണം നടക്കുന്നതായി വ്യോമസേനയും അറിയിച്ചു. 

ഇതിനിടെ ജമ്മു നഗരത്തിലെ തന്നെ നർവാളിൽ ആറു കിലോ സ്ഫോടകവസ്തുക്കളുമായി ഒരു ലഷ്ക്കർ ഭീകരനെ പൊലീസ് പിടികൂടി. തിരക്കുള്ള സ്ഥലങ്ങളിൽ സ്ഫോടനത്തിനായിരുന്നു പദ്ധതിയെന്നും കൂടുതൽ പേർക്കായി തിരച്ചിൽ നടക്കുന്നുണ്ടെന്നും ഡിജിപി അറിയിച്ചു. ജമ്മുവിനു പുറമെ പഠാൻകോട്ടിലും ശ്രീനഗറിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഡ്രോൺ ഉപയോഗിച്ച് സേന താവളത്തിൽ നടത്തുന്ന ആദ്യ സ്ഫോടനമാണ് ജമ്മുവിലേത്.ഇന്ത്യയുടെ തന്ത്രപ്രധാന വിമാനത്താവളത്തിലെ വ്യോമസേന മേഖലയിലെ ഈ സ്ഫോടനം സുരക്ഷ ഏജൻസികളെ ഞെട്ടിച്ചിരിക്കുകയാണ്. ജമ്മുകശ്മീരിലെ പാർട്ടികളെ വിളിച്ച് പ്രധാനമന്ത്രി ചർച്ച നടത്തിയതിന് പിന്നാലെയാണ് ഈ സംഭവം. 

ജമ്മുവിലേത് ഡ്രോൺ ആക്രമണമെന്ന് സ്ഥിരീകരിച്ച് ഡിജിപി: സ്ഫോടകവസ്തകളുമായി ഭീകരൻ പിടിയിൽ ജമ്മുവിലേത് രാജ്യത്തെ ആദ്യ ഡ്രോൺ ആക്രമണമോ? പ്രതിരോധ സേനകൾക്ക് പുതിയ വെല്ലുവിളി 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios