ലോക്ക് ഡൗൺ : ചെന്നൈയിൽ കുടുങ്ങി; നാട്ടിലെത്താൻ കടൽമാർഗം യാത്ര ചെയ്തത് 1100 കിലോമീറ്റർ
എത്തിച്ചേര്‍ന്നയുടനെ തന്നെ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റിയതായി തഹസില്‍ദാര്‍ ഹരപ്രസാദ് ഭോയി അറിയിച്ചു. ഇവര്‍ക്ക് ഭക്ഷണം നല്‍കുകയും പ്രാഥമിക പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തതായി തഹസില്‍ദാര്‍ കൂട്ടിച്ചേര്‍ത്തു.
ഭുവനേശ്വര്‍: ലോക്ക് ഡൗണിനെ തുടർന്ന് ചെന്നൈയിൽ കുടുങ്ങിപ്പോയ മത്സ്യത്തൊഴിലാളികൾ നാട്ടിലെത്താൻ കടൽ മാർഗം യാത്ര ചെയ്തത് 1100 കിലോമീറ്റർ. ബോട്ടിലാണ് ചെന്നൈയിൽ നിന്ന് ഒഡീഷയിലെ ഗഞ്ചാം ജില്ലയിലേക്ക് ഇവർ ഇത്രയും ദൂരെ യാത്ര ചെയ്ത് എത്തിയത്. എത്തിച്ചേര്‍ന്നയുടനെ തന്നെ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റിയതായി തഹസില്‍ദാര്‍ ഹരപ്രസാദ് ഭോയി അറിയിച്ചു. ഇവര്‍ക്ക് ഭക്ഷണം നല്‍കുകയും പ്രാഥമിക പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തതായി തഹസില്‍ദാര്‍ കൂട്ടിച്ചേര്‍ത്തു.
ചെന്നൈയിൽ നിന്ന് വാടകയ്ക്ക് എടുത്ത ബോട്ടിൽ ഏപ്രില്‍ 24 നാണ് ഇവര്‍ യാത്ര ആരംഭിച്ചത്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള 14 തൊഴിലാളികള്‍ ഉള്‍പ്പെടെ 39 പേര്‍ ബോട്ടിലുണ്ടായിരുന്നു. ആന്ധ്രാപ്രദേശില്‍ നിന്നുള്ള തൊഴിലാളികള്‍ ദാങ്കുരു തീരത്തിറങ്ങിയതായി തഹസില്‍ദാര്‍ അറിയിച്ചു. ഏപ്രില്‍ 20 ന് 27 മത്സ്യത്തൊഴിലാളികള്‍ ആന്ധ്രാപ്രദേശിന് സമീപം ഇച്ഛാപൂര്‍ണ തീരത്തെത്തിയിരുന്നു. ശനിയാഴ്ച മറ്റ് 38 തൊഴിലാളികള്‍ പതി സോനേപൂര്‍ തീരത്തും എത്തി. കടല്‍മാര്‍ഗം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ എല്ലാവര്‍ക്കും ക്വാറന്റൈൻ ഏർപ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി. തീരപ്രദേശങ്ങളില്‍ കടുത്ത ജാഗ്രത പുലര്‍ത്താനുള്ള നിര്‍ദേശം പോലീസിന് നല്‍കിയതായി ഗതാഗതമന്ത്രി പദ്മനാഭ ബെഹറ അറിയിച്ചു.