ചെന്നൈയിൽ അഞ്ച് പേർക്ക് കൂടി കൊവിഡ്, സ്ഥിരീകരിച്ചവരിൽ നാല് പേർ വിദേശികൾ
തമിഴ്നാട്ടിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം 23 ആയി. കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്നസാഹചര്യത്തിൽ ചെന്നൈയിൽ കനത്ത ജാഗ്രത തുടരുകയാണ്.
ചെന്നൈ: തമിഴ്‌നാട്ടിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. നാല് ഇന്തോനേഷ്യൻ സ്വദേശികൾക്കും ചെന്നൈ സ്വദേശിയായ ഒരു ട്രാവൽ ഗൈഡിനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സേലം മെഡിക്കൽ കോളേജിലാണ് ഇവർ ഉള്ളത്. ഇതോടെ തമിഴ്നാട്ടിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം 23 ആയി. കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്നസാഹചര്യത്തിൽ ചെന്നൈയിൽ കനത്ത ജാഗ്രത തുടരുകയാണ്.
അതേസമയം തമിഴ്നാട്ടിൽ സമൂഹ വ്യാപനത്തിലൂടെ രോഗം പകർന്നുവെന്ന് സംശയിച്ച മധുര സ്വദേശി മരിച്ചു. ഇയാളുമായി സമ്പർക്കം പുലർത്തിയിരുന്ന അറുപതിലധികം ആളുകളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. തമിഴ്നാട്ടിൽ 150 പുതിയ ഐസൊലേഷൻ വാർഡുകൾ കൂടി സജ്ജീകരിച്ചു.
ഹൃദ്രോഗവും പ്രമേഹവും ഉണ്ടായിരുന്ന 54 കാരന് കൊവിഡ് പകർന്നതോടെ ആരോഗ്യനില വഷളാവുകയായിരുന്നു. ഇയാൾ ഇക്കാലയളവിൽ വിദേശ സന്ദർശനം നടത്തിയതായോ വിദേശ ബന്ധമുള്ളവരുമായി ഇടപഴകിയതായോ സ്ഥരീകരണമില്ല. ടീ ഷോപ്പ് ഉടമയായ ഇയാൾ ഡ്രൈവറായും പ്രവർത്തിച്ചിരുന്നു. മാർച്ച് 9ന് അയൽപക്കത്തെ വീട്ടിൽ നടന്ന ആഘോഷ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. അന്ന് ചടങ്ങിനെത്തിയ അറുപത് പേരെയും നിരീക്ഷണത്തിലാക്കി. ദില്ലിയിൽ നിന്ന് ട്രെയിനിൽ ചെന്നൈയിലെത്തിയ യുപി സ്വദേശിക്കും, സെയ്ദാപേട്ട് സ്വദേശിയായ സ്ത്രീക്കും എങ്ങനെ കൊവിഡ് പകർന്നുവെന്ന കാര്യത്തിലും വ്യക്തതയില്ല.