മൊറാദാബാദിൽ ആരോഗ്യപ്രവർത്തകരെ ആക്രമിച്ച അഞ്ചുപേർക്ക് കൊവിഡ് പോസിറ്റീവ്; 73 പൊലീസ് ഉദ്യോഗസ്ഥർ ക്വാറന്റൈനിൽ
പ്രതികളുമായി സമ്പർക്കം പുലർത്തിയ 73 പൊലീസ് ഉദ്യോസ്ഥരുടെ സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അവരെയെല്ലാം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥനായ അമിത് പതക് അറിയിച്ചു.
ലക്നൗ: ഉത്തർപ്രദേശിലെ മൊറാദാബാദിൽ മെഡിക്കൽ സംഭവത്തെ അക്രമിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത അഞ്ചുപേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി അധികൃതർ. ഇവരുമായി സമ്പർക്കം പുലർത്തിയ 73 പേരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾക്കായി എത്തിയ ആരോഗ്യ പ്രവർത്തകരെ അക്രമിച്ചതിന് 17 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഏപ്രിൽ 15 ന് മൊറാദാബാദിലെ നവാബ്പുരയിൽ കൊവിഡ് 19 ബാധിച്ച വ്യക്തിക്ക് ഐസോലേഷൻ സജ്ജീകരണങ്ങൾക്കായി എത്തിയതായിരുന്നു ആരോഗ്യ പ്രവർത്തകർ. പ്രതികളുമായി സമ്പർക്കം പുലർത്തിയ 73 പൊലീസ് ഉദ്യോസ്ഥരുടെ സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അവരെയെല്ലാം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥനായ അമിത് പതക് അറിയിച്ചു.
ആരോഗ്യപ്രവർത്തകർക്ക് നേരെ ഇവർ കല്ലെറിയുകയായിരുന്നു. ഡോക്ടർ ഉൾപ്പെടെ മൂന്നു പേർക്ക് സംഭവത്തിൽ പരിക്കേറ്റു. കൂടാതെ ഇവർ വന്ന ആംബുലൻസും അക്രമികൾ കല്ലെറിഞ്ഞ് തകർത്തിട്ടുണ്ട്. പ്രതികൾക്ക് മേൽ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു. ലോക്ക് ഡൗണ്‍ നടപടികള്‍ ഏകോപിപ്പിക്കുന്നതിനിടെ കടുത്ത വെല്ലുവിളികളാണ് സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും നേരിടുന്നത്.