ഭക്ഷണത്തിനായി കാത്തിരുന്ന പെൺകുട്ടിയെ ബലമായി ചുംബിച്ച് ഡെലിവറി ബോയ്; ഇത് 'ഞങ്ങളുടേതല്ലെ'ന്ന് സൊമാറ്റോ
രാത്രി ഒമ്പതരയോടെ ഭക്ഷണവുമായി വീട്ടിലെത്തിയ ഒരാൾ പെൺകുട്ടിയോട് വെള്ളം ചോദിച്ച് അകത്തു കയറി, ബലമായി ചുംബിക്കുകയായിരുന്നു എന്നും പൊലീസ് പറയുന്നു. പെൺകുട്ടി എതിർത്തതോടെ ഇയാൾ ഇറങ്ങിപ്പോയി. പിന്നീട് ഇയാൾ പെൺകുട്ടിക്ക് മെസേജ് അയച്ചു. താൻ കുട്ടിയുടെ അങ്കിളിനെപ്പോലെയാണെന്നായിരുന്നു മെസേജിന്റെ ഉള്ളടക്കം.
മുംബൈ: സൊമാറ്റോയിൽ ഭക്ഷണം ഓർഡർ ചെയ്ത് കാത്തിരുന്ന ടീനേജുകാരിക്ക് നേരെ ഡെലിവറി ഏജന്റിന്റെ ലൈംഗികാതിക്രമം. പൂനെയിലാണ് സംഭവം. സെപ്തംബർ 17ന് രാത്രിയിലാണ് ഭക്ഷണവുമായി എത്തിയ ആൾ പെൺകുട്ടിയെ ബലമായി ചുംബിച്ചത്. പെൺകുട്ടിയുടെ പരാതിയിൽ ഇയാളെ അറസ്റ്റ് ചെയ്തു. 39കാരനായ റായിസ് ഷെയ്ഖ് ആണ് പിടിയിലായത്. അതേസമയം, ഇയാൾ തങ്ങളുടെ ഏജന്റ് അല്ലെന്നാണ് സൊമാറ്റോ പറയുന്നത്.
പെൺകുട്ടി തനിച്ചൊരു വാടകവീട്ടിലാണ് താമസം. ഇവരുടെ ഓർഡർ ഡെലിവറി ആപ്പായ ഡൺസോ ആപ്പിലേക്ക് വഴിതിരിച്ച് വിട്ടെന്ന് സൊമാറ്റോ പറയുന്നു. രാത്രി ഒമ്പതരയോടെ ഭക്ഷണവുമായി വീട്ടിലെത്തിയ ഒരാൾ പെൺകുട്ടിയോട് വെള്ളം ചോദിച്ച് അകത്തു കയറി, ബലമായി ചുംബിക്കുകയായിരുന്നു എന്നും പൊലീസ് പറയുന്നു. പെൺകുട്ടി എതിർത്തതോടെ ഇയാൾ ഇറങ്ങിപ്പോയി. പിന്നീട് ഇയാൾ പെൺകുട്ടിക്ക് മെസേജ് അയച്ചു. താൻ കുട്ടിയുടെ അങ്കിളിനെപ്പോലെയാണെന്നായിരുന്നു മെസേജിന്റെ ഉള്ളടക്കം.
പെൺകുട്ടി സുഹൃത്തുമൊത്ത് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. അന്ന് രാത്രി തന്നെ പൊലീസ് പ്രതിയെ പിടികൂടി. തൊട്ടുത്ത ദിവസം കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചു. ഐപിസി 354, 354 എ വകുപ്പുകൾ ചേർത്താണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയൊന്നുമല്ല ഇയാളെന്ന് പൊലീസ് പറഞ്ഞു.
ഈ വ്യക്തി തങ്ങളുടെ ജോലിക്കാരനല്ലെന്ന് സൊമാറ്റോ പറയുന്നു. കമ്പനിതലത്തിൽ അന്വേഷണവും തുടങ്ങിയിട്ടുണ്ട്. ഡെലിവറി ആപ്പായ ഡൺസോ ഇക്കാര്യത്തിൽ പ്രതികരണമൊന്നും നടത്തിയിട്ടില്ല. ഒരു കമ്പനിക്ക് നൽകിയ ഓർഡർ മറ്റൊരു കമ്പനിയിലേക്ക് എത്തിയതെങ്ങനെയെന്ന് അന്വേഷണം നടക്കുന്നുണ്ട്. മാധ്യമങ്ങളോട് സംസാരിക്കാനുള്ള അവസ്ഥയിലല്ല പെൺകുട്ടിയെന്ന് വീട്ടുടമ പറഞ്ഞു. ഇനിയാരും ആരോടും ഇത്തരമൊരു അതിക്രമം കാണിച്ചുകൂടാ. അവളാകെ പേടിച്ചരണ്ട അവസ്ഥയിലാണ്. കൗൺസിലിംഗിന് വിധേയമാക്കി. ധൈര്യത്തോടെ പൊലീസിൽ പരാതിപ്പെടാൻ പറഞ്ഞു. വീട്ടുടമ മാധ്യമങ്ങളോട് പറഞ്ഞു.