പാക് പ്രകോപനം തുടരുന്നു; നയതന്ത്ര പ്രതിനിധികളോട് സാഹചര്യം വിശദീകരിച്ച് ഇന്ത്യ
അതിര്‍ത്തിയിൽ പാകിസ്ഥാൻ പ്രകോപനം തുടരുന്നതിനിടെ വിദേശ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുടെ യോഗം വിളിച്ച് ഇന്ത്യ
ദില്ലി: അതിര്‍ത്തിയിൽ പാകിസ്ഥാൻ പ്രകോപനം തുടരുന്നതിനിടെ വിദേശ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുടെ യോഗം വിളിച്ച് ഇന്ത്യ. പത്ത് വിദേശരാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുമായാണ് വിദേശകാര്യ സെക്രട്ടറി കൂടിക്കാഴ്ച നടത്തിയത്. ജര്‍മ്മനി നൈജീരിയ ദക്ഷിണാഫ്രിക്ക ബെൽജിയം അടക്കമുള്ള രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളാണ് വിദേശകാര്യ സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചക്ക് എത്തിയത്.
അതിര്‍ത്തിയിൽ പാകിസ്ഥാൻ തുടര്‍ച്ചയായി വെടിനിര്‍ത്തൽ കരാര്‍ ലംഘിക്കുന്ന സാഹചര്യമാണ്. രാവിലെ അറ് മണിമുതൽ ഏഴ് മണിവരെ ഇന്ത്യാ പാക് സൈന്യങ്ങൾ പരസ്പരം വെടിയുതിര്‍ത്തു. ഉച്ചക്ക് രണ്ടേകാലോടെ നൗഷേര മേഖലയിൽ സൈനിക പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ വെടിയുതിര്‍ത്തു.
അതിനിടെ പാക് പിടിയിലായ വിങ് കമാന്‍ററെ വിട്ടുകിട്ടുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. അഭിനന്ദനെ വിട്ട് നൽകാൻ തയ്യാറാണെന്നും എന്നാൽ വിട്ടുവീഴ്ച വേണമെന്നും ഉള്ള പാകിസ്ഥാൻ നിലപാട് അംഗീകരിക്കാൻ ഇന്ത്യ തയ്യാറായിട്ടില്ല. ഉപാധികളില്ലാതെ വൈമാനികനെ വിട്ട് നൽകാൻ പാകിസ്ഥാൻ തയ്യാറാകണമെന്നാണ് ഇന്ത്യയുടെ നിലപാട്.