നേരത്തെ നരഭോജി കടുവയെ മുതുമല വന്യജീവി സങ്കേതത്തിനകത്ത് കണ്ടെത്തിയിരുന്നു. കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന കടുവ തെരച്ചിൽ സംഘത്തെ കണ്ടയുടൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഒരു വർഷത്തിനിടെ നാലുപേരെയൊണ് കടുവ കൊന്നത്.
നീലഗിരി: തമിഴ്നാട് നീലഗിരിയിലിറങ്ങിയ (Nilagiri) നരഭോജി കടുവയെ പിടികൂടി. കഴിഞ്ഞ ദിവസം മയക്കുവെടിയേറ്റ് കാട്ടിലേക്ക് മറഞ്ഞ കടുവയെ (tiger) മസിനഗുഡി വനമേഖലയിൽ വെച്ചാണ് കണ്ടെത്തിയത്. 21 ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് ടി 23 എന്ന് പേരിട്ട കടുവ കൂട്ടിലായത്. മുറിവുകളേറ്റ കടുവയെ ചെന്നൈയ്ക്ക് അടുത്തുള്ള വണ്ടല്ലൂർ മൃഗശാലയിലേയ്ക്ക് കൊണ്ടുപോകാനാണ് സാധ്യത.
നീലഗിരിയിലെ നാട്ടുകാരുടെ ഉറക്കം കെടുത്തിയ നരഭോജി കടവയെ വനം വകുപ്പിന്‍റെ പ്രത്യേക ദൗത്യ സേനയാണ് പിടികൂടിയത്. തെപ്പക്കാട് മസിനഗുഡി റോഡിന് സമീപത്ത് വെച്ച് ഇന്നലെ രാത്രിയാണ് കടുവയെ വനപാലകർ കണ്ടത്. രണ്ട് തവണ മയക്ക് വെടിവെച്ചെങ്കിലും കടുവ വീണ്ടും കാട്ടിലേക്ക് മറഞ്ഞത് തലവേദന സൃഷ്ടിച്ചിരുന്നു. ഒടുവിൽ മസിനഗുഡി വനമേഖലയിൽ കടുവയെ കണ്ടെത്തുകയായിരുന്നു. വയനാട് വന്യജീവി സങ്കേതത്തിലെ 20 അംഗ ദ്രുതകർമ്മ സേനയും തെരച്ചിൽ സംഘത്തിലുണ്ടായിരുന്നു.
നീലഗിരിയിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ഒരു വർഷത്തിനുള്ളിൽ നാലു പേരെ കൊന്ന കടുവയാണിത്. മുപ്പതിലേറെ വളർത്തുമൃഗങ്ങളെയും കടുവ പിടികൂടി. കടുവയെ വെടിവെച്ച് കൊല്ലാൻ വനംവകുപ്പ് തീരുമാനിച്ചെങ്കിലും മദ്രാസ് ഹൈക്കോടതി ജീവനോടെ പിടികൂടാൻ ഉത്തരവിടുകയായിരുന്നു. 160 പേരടങ്ങുന്ന സംഘം വിവിധ മേഖലകളായി തിരിഞ്ഞ് കുങ്കിയാനകളുടെയും ഡ്രോണുകളുടെയും സഹായത്തോടെ നീലഗിരിയിൽ വ്യാപക തിരച്ചിലാണ് നടത്തിയത്. കടുവയെ പിടികൂടാത്തതിൽ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തിയിരുന്നു.
