2005 ല്‍ രണ്ടാഴ്ചത്തെ പരോളില്‍ ഇറങ്ങിയാണ് പ്രതി രക്ഷപ്പെട്ടത്. 

ദില്ലി: കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 20 വര്‍ഷത്തിന് ശേഷം പിടിയില്‍. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മുന്‍ പട്ടാളക്കാരനാണ് പിടിയിലായത്. 2005 ലാണ് അനില്‍ കുമാര്‍ തിവാരി എന്നയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങിയത്. ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ 1989 ലാണ് അനില്‍ കുമാര്‍ പിടിക്കപ്പെടുന്നത്. കേസില്‍ കോടതി ഇയാളെ ജീവപര്യന്തം ശിക്ഷിക്കുകയും ചെയ്തു. 

എന്നാല്‍ 2005 ല്‍ രണ്ടാഴ്ചത്തെ പരോളില്‍ ഇറങ്ങിയാണ് അനില്‍ കുമാര്‍ രക്ഷപ്പെട്ടത്. ഒളിവിലായിരുന്ന ഇയാള്‍ പൊലീസിന്‍റെ കണ്ണുവെട്ടിക്കുന്നതിന് വേണ്ടി പരമാവധി ശ്രമിച്ചിരുന്നു എന്ന് പൊലീസ് പറയുന്നു. സ്ഥിരമായി ഒരു സ്ഥലത്ത് അനില്‍ കുമാര്‍ താമസിച്ചിരുന്നില്ല. പല സ്ഥലങ്ങളിലായി മാറി മാറി താമസിച്ചു. ഡ്രൈവറായാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ ഇലക്ട്രിക്കല്‍ തെളിവുകള്‍ ഉണ്ടാകുന്ന തരത്തില്‍ പണമിടപാട് നടത്തുകയോ ചെയ്തിരുന്നില്ല. ഒളിവുജീവിതത്തിനിടയില്‍ പ്രതി വീണ്ടും ഒരു വിവാഹം കഴിക്കുകയും ചെയ്തു. നിലവില്‍ അനില്‍ കുമാറിന് നാല് മക്കളുണ്ട്. 

1986 ലാണ് അനില്‍ ആര്‍മിയില്‍ ഡ്രൈവറായി ചേരുന്നത്. കൊലപാതകക്കേസ് തെളിഞ്ഞതോടെ ആര്‍മിയില്‍ നിന്ന് ഇയാളെ പുറത്താക്കി. പ്രതി പ്രയാഗ്‌രാജിലെ സ്വന്തം ഗ്രാമത്തില്‍ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ച പൊലീസ് അനിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Read More:ഇന്‍സ്റ്റഗ്രാമും വാട്സ് ആപ്പും വാങ്ങിയതിന് പിന്നില്‍ ദുരൂഹമായ ലക്ഷ്യമോ? മെറ്റക്കെതിരായ കേസില്‍ വിചാരണ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം