UP Election 2022 : യുപി ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടിയായി എംഎൽഎമാരുടെ രാജി, നേട്ടമാകുമോ അഖിലേഷിന്
യുപി നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെയടക്കം നിശ്ചയിക്കുന്നതിനുള്ള നിർണായക കോർ കമ്മിറ്റിയോഗം ചേരുന്നതിനിടെയാണ് ഒബിസി വിഭാഗത്തിൽ നിന്നുള്ള സ്വാമി പ്രസാദ് മൗര്യ (Swami Prasad Maurya)രാജി പ്രഖ്യാപനം നടത്തിയത്.
ദില്ലി : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തവേളയിൽ ബിജെപിക്ക് (BJP) അപ്രതീക്ഷിത തിരിച്ചടി നൽകുന്നതാണ് യുപിയിലെ ഒരു മന്ത്രിയുടേയും മൂന്ന് എംഎൽഎമാരുടേയും രാജി. യുപി നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെയടക്കം നിശ്ചയിക്കുന്നതിനുള്ള നിർണായക കോർ കമ്മിറ്റിയോഗം ചേരുന്നതിനിടെയാണ് ഒബിസി വിഭാഗത്തിൽ നിന്നുള്ള മന്ത്രി സ്വാമി പ്രസാദ് മൗര്യ (Swami Prasad Maurya) രാജി പ്രഖ്യാപനം നടത്തിയത്. പിന്നാലെ മൂന്ന് എംഎൽഎമാരും രാജിവെക്കുകയായിരുന്നു. ഇനിയും മന്ത്രിമാരടക്കം കൂടുതൽ പേർ രാജിവെച്ചേക്കുമെന്ന സൂചനയാണ് സ്വാമി പ്രസാദ് മൗര്യ നൽകുന്നത്. ഒരു ഡസനോളം എംഎൽഎമാർ തനിക്കൊപ്പം പാർട്ടി വിടുമെന്ന് സ്വാമി പ്രസാദ് അവകാശപ്പെടുന്നു.
സ്വാമി പ്രസാദ് മൗര്യ സമാജ്‍വാദി പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ബിജെപിക്കെതിരെ വൻ ശക്തിയാകാൻ ശ്രമിക്കുന്ന സമാജ് വാദി പാർട്ടിക്ക് നേട്ടമാണ് ബിജെപിയിലെ ഈ രാജി പ്രഖ്യാപനം. എംഎൽഎമാരുടെ രാജി പ്രഖ്യാപനത്തെ അഖിലേഷ് സ്വാഗതം ചെയ്തു. യോഗി ആദിത്യനാഥ് സർക്കാരിന്റെ ഭരണത്തിൽ ഒബിസി, ദളിത് വിഭാഗങ്ങളും യുവാക്കളും അവഗണിക്കപ്പെടുന്നുവെന്നും അതിനാലാണ് രാജിയെന്നുമുള്ള സ്വാമി പ്രസാദ് മൗര്യയുടെ വാക്കുകൾ സമാജ് വാദി പാർട്ടി തെരഞ്ഞെടുപ്പിൽ ആയുധമാക്കിയേക്കും. പിന്നോക്ക വിഭാഗങ്ങളുടെ പിന്തുണ യോഗി ആദിത്യനാഥിനില്ലാത്തത് ബിജെപിക്ക് തിരിച്ചടിയാണ്. അതിനൊപ്പം രാജിവെച്ച മന്ത്രിയുടെ പ്രസ്താവനയും ബിജെപിക്ക് തിരിച്ചടിയായേക്കും.
തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങളൊരുക്കാനും യുപിയിലടക്കം സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിനുമുളള നിർണായക കോര്‍ കമ്മിറ്റി യോഗം ദില്ലിയില്‍ പുരോഗമിക്കുന്നതിനിടെയാണ് രാജി പ്രഖ്യാപനം ഉണ്ടായത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. കോർ കമ്മിറ്റിക്ക് മുന്നോടിയായി യുപി ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് രൂപം നല്കാൻ ഇന്നലെ ചർച്ച നടത്തിയിരുന്നു. ആദ്യ രണ്ട് ഘട്ട തെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് നടക്കുന്ന യോഗത്തില്‍ സംസ്ഥാന നേതൃത്വം കൈമാറിയേക്കും. നിലവിലെ എംഎല്‍എമാരില്‍ നുറോളം പേരെയെങ്കിലും മാറ്റി പരീക്ഷിക്കാന്‍ ബിജെപി തയ്യാറാകുമെന്നാണ് സൂചന. ഉത്തര്‍പ്രദേശിന്‍റ ചുമതലയുള്ള കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാൻ സംസ്ഥാനത്ത് തുടര്‍ച്ചയായി സന്ദര്‍ശനം നടത്തി എംഎൽഎമാരെക്കുറിച്ചുള്ള വിലയിരുത്തൽ നടത്തിയിരുന്നു.
Election 2022 Goa Manipur : അട്ടിമറികളുണ്ടാകുമോ? തെരഞ്ഞെടുപ്പ് ചൂടിൽ ഗോവയും മണിപ്പൂരും
അതേ സമയം, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപി മുന്നേറ്റം ഉണ്ടാകുമെന്നാണ് ഇന്നലെ പുറത്തുവന്ന രണ്ട് അഭിപ്രായ സർവേകളുടെയും ഫലം വ്യക്തമാക്കുന്നത്. യുപിയില്‍ 254 സീറ്റ് വരെ ബിജെപി നേടുമ്പോൾ സമാജ്‍വാദി പാര്‍ട്ടിക്ക് പരമാവധി 151 സീറ്റു് മാത്രമേ നേടാനാകുവെന്ന് ടൈംസ് നൗ സർവെ പ്രവചിക്കുന്നു.