ഗുരുതരമായി പരിക്കേറ്റ 42കാരൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ മകനാണ് പൊലീസിൽ പരാതി നൽകിയത്. 

ഗാസിയാബാദ്: രാത്രി വീട്ടിൽ അതിക്രമിച്ച് കയറിയ നാലംഗ സംഘം യുവാവിന്റെ സ്വകാര്യ ഭാഗങ്ങളിൽ മുറിവേൽപ്പിച്ച ശേഷം കടന്നുകളഞ്ഞതായി പരാതി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇത്തരമൊരു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വേവ് സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഷാഹ്പൂർ ബാംഹേത ഗ്രാമത്തിൽ ഏതാനും ദിവസം മുമ്പാണ് സംഭവം നടന്നത്.

സഞ്ജയ് യാദവ് എന്ന 42 വയസുകാരൻ രാത്രി വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ അജ്ഞാതരായ നാലംഗ സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറിയെന്നാണ് ആരോപണം. എന്തോ വിഷവാതകം ശ്വസിപ്പിച്ച് ബോധം കെടുത്തുകയും തുടർന്ന് സ്വകാര്യ ഭാഗങ്ങളിൽ ഗുരുതര പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് സഞ്ജയ് യാദവിന്റെ മതൻ സമർപ്പിച്ച പരാതിയിൽ ആരോപിക്കുന്നതെന്ന് വേവ് സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ ഉപാസന പാണ്ഡേ പറഞ്ഞു. സഞ്ജയ് യാദവ് ഇപ്പോൾ മീററ്റിലെ ആശുപത്രിയിൽ ചികിത്സയിലാണ്. 

വീടിന് പരിസരത്തൊന്നും സിസിടിവി ക്യാമറകൾ ഇല്ലാത്തത് പൊലീസിനെ കുഴയ്ക്കുന്നുണ്ട്. വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവമേൽപ്പിച്ചത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ആക്രമണത്തിന്റെ ലക്ഷ്യം എന്താണെന്നും ഇതുവരെ കണ്ടാത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം