തൃണമൂൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തി പശ്ചിമബംഗാൾ രാഷ്ട്രീയത്തിൽ നിർണായക ശക്തിയായി മാറിയ സുവേന്ദു അധികാരിയുടെ രാഷ്ട്രീയ ജീവിതം.
പശ്ചിമബംഗാളിലെ ബിജെപിയുടെ പോരാട്ടത്തിന്റെ പര്യായമാണ് സുവേന്ദു അധികാരി. മരുമകൻ അഭിഷേക് ബാനർജിയെ മമത പാർട്ടിയിലെ രണ്ടാമനാക്കിയതിന് പിന്നാലെയാണ് സുവേന്ദു തൃണമൂൽ കോൺഗ്രസ് വിട്ടത്. ടിഎംസിയുടെ എല്ലാ കളികളും അറിയാവുന്ന, മമതയുടെ ബദ്ധവൈരിയായ സുവേന്ദുമുഖ്യമന്ത്രിയാകുമ്പോൾ ബംഗാൾ ഇനി സാക്ഷിയാകാൻ പോകുന്നത് ഒരുപാട് നാടകീയ സംഭവങ്ങൾക്കായിരിക്കും.

ബംഗാളിൽ കഴിഞ്ഞ അഞ്ച് വർഷമായി ബിജെപിയുടെ കുന്തമുനയാണ് സുവേന്ദു അധികാരി. തൃണമൂൽ കോൺഗ്രസിനോട് നേരിട്ട് പോരടിച്ച് നിയമസഭയ്ക്കകത്തും പുറത്ത് തെരുവിലും സുവേന്ദു നടത്തിയ പോരാട്ടം ബിജെപിയുടെ ചരിത്ര വിജയത്തിൽ നിർണായകമായി. പല സംസ്ഥാനങ്ങളിലെയുംപോലെ നയിക്കാൻ ഒരു മുഖമില്ലെന്ന പ്രതിസന്ധി ബംഗാളിൽ ബിജെപിക്കില്ല. ദിലീപ് ഘോഷടക്കം മികച്ച നേതാക്കൾ ഉണ്ടായിരിക്കേയും കഴിഞ്ഞ അഞ്ച് വർഷം കൊണ്ടാണ് അടിക്ക് തിരിച്ചടിയെന്ന ശൈലിയിലുള്ള പ്രവർത്തനങ്ങളിലൂടെ സുവേന്ദു പാർട്ടിയില് ഒന്നാമനായത്.
1970 ൽ പൂർബ മേദിനിപൂരിലെ കാന്തിയിൽ ജനിച്ച സുവേന്ദുവിന് ഇപ്പോൾ 55 വയസാണ്. രണ്ടാം യുപിഎ സർക്കാറിൽ കേന്ദ്രമന്ത്രിയായിരുന്ന മുതിർന്ന നേതാവ് ശിശിർ അധികാരിയുടെ മകനാണ്. 1995 ൽ യൂത്ത് കോൺഗ്രസിലൂടെ രാഷട്രീയത്തിലെത്തിയ സുവേന്ദു 1998ൽ ൽ അച്ഛനോടൊപ്പമാണ് മമത ബാനർജിയുടെ ടിഎംസിയിലെത്തിയത്. സിപിഎമ്മിന്റെ കോട്ടയായിരുന്ന മേദിനിപൂർ മേഖലയിൽ ടിഎംസിയെ വളർത്തിയതിൽ അധികാരി കുടുംബത്തിന് നിർണായക പങ്കുണ്ട്. മമത ബാനർജിയുടെ വളർച്ചയിൽ നിർണായകമായ 2007 ലെ നന്ദിഗ്രാമിലെ ഭൂമിയേറ്റെടുപ്പിനെതിരായ സമരത്തിന്റെ പ്രധാന ആസൂത്രകൻ അന്ന് എംഎൽഎയായ സുവേന്ദുവായിരുന്നു. 2009 ലും 2014ലും താംലൂക് മണ്ഡലത്തിൽനിന്നും വിജയിച്ച് എംപിയായി. 2016 ൽ മന്ത്രിയായി. 2017 ൽ മുകുൾ റോയ് ടിഎംസി വിട്ട് ബിജെപിയിലേക്ക് പോയതിന് പിന്നാലെ സുവേന്ദു പാർട്ടിയിലെ പ്രധാന തന്ത്രജ്ഞനായി. എന്നാൽ അഭിഷേക് ബാനർജി പാർട്ടിയിൽ പിടിമുറുക്കിയതിന് പിന്നാലെ സ്വാഭാവികമായി മമതയുടെ പിൻഗാമിയാകുമെന്ന് കരുതിയ സുവേന്ദു മമതയുമായി അകന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് 2020 ൽ എല്ലാവരെയും ഞെട്ടിച്ച് സുവേന്ദു ബിജെപിയിൽ ചേർന്നു. അമിത് ഷാ നേരിട്ടിടപെട്ടാണ് സുവേന്ദുവിനെ ബിജെപിയിലെത്തിച്ചത്. അടിക്ക് തിരിച്ചടിയെന്ന തനത് ശൈലിയിലൂടെയും തീവ്ര ഹിന്ദുത്വ നിലപാടിലൂടെയും സുവേന്ദു പെട്ടെന്ന് സംസ്ഥാനത്ത് പേരെടുത്തു. അപകടം മണത്ത മമത ബാനർജി നന്ദിഗ്രാമിൽ സുവേന്ദുവിനെ വീഴ്ത്താൻ മത്സരിച്ചെങ്കിലും തോറ്റു. മേഖലയിൽ 9 സീറ്റുകളിൽ ബിജെപിയെ വിജയിപ്പിച്ച് സുവേന്ദു വരവറിയിച്ചു. നിയമസഭയിൽ പ്രതിപക്ഷ നേതാവായതോടെ സുവേന്ദു മമത പോര് മൂർദ്ധന്യത്തിലായി. ഇത്തവണ മമതയ്ക്കെതിരെ സുവേന്ദു ഭവാനിപൂരിൽ മത്സരിച്ച് കണക്ക് തീർത്തു. പതിനയ്യായിരത്തിലധികം വോട്ടിന് വിജയിച്ചത് മമത ബാനർജിക്ക് ഇരട്ടിപ്രഹരമായി. തെരുവിൽ പോരടിച്ച് വളർത്തിയ തൃണമൂൽ കോൺഗ്രസിന്റെ എല്ലാ കളികളും അറിയുന്ന സുവേന്ദു മുഖ്യമന്ത്രിയാകുമ്പോൾ പിടിച്ചു നില്‌ക്കാൻ മമത ബാനർജി എന്തൊക്കെ ചെയ്യുമെന്നതാണ് ഇനി കണ്ടറിയേണ്ടത്.


