ഇതൊരു പതിവായി, തുടർച്ചയായി പന്ത്രണ്ടാം ദിവസവും ഇന്ധനവില കൂട്ടി എണ്ണക്കമ്പനികൾ
തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ് ഇന്ധനവില എണ്ണക്കമ്പനികൾ കൂട്ടുന്നത്. പന്ത്രണ്ട് ദിവസം കൊണ്ട് പെട്രോളിന് 6.56 രൂപയും ഡീസലിന് 6.63 രൂപയുമാണ് കൂട്ടിയത്.
കൊച്ചി: ഇന്നും പെട്രോൾ, ഡീസൽ വില കൂട്ടി എണ്ണക്കമ്പനികൾ. ഇന്ന് 53 പൈസയാണ് പെട്രോളിന് കൂട്ടിയത്. ഡീസലിന് 61 പൈസയും കൂട്ടി. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ് ഇന്ധനവില എണ്ണക്കമ്പനികൾ കൂട്ടുന്നത്. പന്ത്രണ്ട് ദിവസം കൊണ്ട് പെട്രോളിന് 6.56 രൂപയും ഡീസലിന് 6.63 രൂപയുമാണ് കൂട്ടിയത്.
കൊച്ചിയിൽ ഇന്ന് ഒരു ലിറ്റർ പെട്രോളിന് 77. 97 രൂപയാണ് വില. ഒരു ലിറ്റർ ഡീസലിന് വില 72.37 രൂപയും.
ജൂൺ ഏഴ് മുതലാണ് ഇന്ധന വില ഉയരാൻ തുടങ്ങിയത്. രാജ്യത്തെ ഇന്ധന വില ഇപ്പോൾ 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. 19 മാസം മുൻപ് അന്താരാഷ്‌ട്ര വിപണിയിൽ ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കിൽ നിലവിൽ ബ്രെൻറ് ക്രൂഡിന് ബാരലിന് 45 ഡോളറിൽ താഴെയാണ് വില. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഈ കാലയളവിൽ ഉണ്ടായ വ്യത്യാസം ഏകദേശം അഞ്ച് രൂപയാണ്.
കേന്ദ്ര സർക്കാരും ചില സംസ്ഥാന സർക്കാരുകളും നികുതി നിരക്കിൽ വരുത്തിയ വർധനവും രാജ്യത്തെ പെട്രോളിയം കമ്പനികൾ നഷ്‌ടം നികത്തൽ എന്ന പേരിൽ ഉയർത്തുന്ന വിൽപ്പന വിലയുമാണ് രാജ്യത്തെ ഇന്ധന വില ഉയരാനുളള പ്രധാന കാരണങ്ങൾ. അന്താരാഷ്‌ട്ര വിപണിയിൽ ബാരലിന് 41.12 ഡോളറാണ് ബ്രെന്‍റ് ക്രൂഡിന്‍റെ നിരക്ക്.
Read more at: നികുതി കൂട്ടി സർക്കാർ, നഷ്ടം നികത്താൻ എണ്ണക്കമ്പനികൾ: പെട്രോൾ, ഡീസൽ വില വർധന തുടരുമെന്ന് സൂചന