ഭാരത സംസ്കാരം അറിയാത്ത കുട്ടികള്‍ വിദേശത്ത് എത്തിയാല്‍ ബീഫ് കഴിക്കും; സ്കൂളുകളിൽ ഭഗവത് ഗീത പഠിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി
ഇന്ത്യയെ രക്ഷിക്കാൻ രാജ്യത്തിന്റെ സംസ്കാരം സംരക്ഷിക്കേണ്ടതുണ്ടെന്നും സിംഗ് പറഞ്ഞു. അതേസമയം, കേന്ദ്രമന്ത്രിയുടെ പ്രസ്താവന വിവാദങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.
ദില്ലി: രാജ്യത്തെ സ്കൂളുകളിൽ ഹിന്ദു മതഗ്രന്ഥമായ ഭഗവത് ഗീത പഠിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. വിദേശത്തേക്ക് പോകുന്ന കുട്ടികളിൽ ഭൂരിഭാഗവും ഗോമാംസം കഴിക്കാൻ തുടങ്ങുമെന്നും അതിന് കാരണം നമ്മുടെ സംസ്‌കാരത്തെ കുറിച്ചും പരമ്പരാഗത മൂല്യത്തെ കുറിച്ചും അറിവില്ലാത്തത് കൊണ്ടാണെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.
"ഭഗവത് ഗീത സ്കൂളുകളിൽ പഠിപ്പിക്കണം. നമ്മള്‍ കുട്ടികളെ മിഷണറി സ്‌കൂളുകളില്‍ ആയക്കുന്നു. അവർ ഐഐടിയിൽ പോയി എഞ്ചിനിയറോ, കളക്ടറോ, എസ്പിയോ ആകുന്നു അല്ലെങ്കിൽ അവർ വിദേശത്തേക്ക് പോകുന്നു. അവരിൽ ഭൂരിഭാഗവും ഗോമാംസം കഴിക്കാൻ തുടങ്ങുന്നു. എന്തുകൊണ്ട്? കാരണം അവരെ നമ്മള്‍ നമ്മുടെ സംസ്‌കാരവും പരമ്പരാഗത മൂല്യവും പഠിപ്പിച്ചില്ല. പിന്നീട്, കുട്ടികൾ തങ്ങളെ പരിപാലിക്കുന്നില്ലെന്ന് മാതാപിതാക്കൾ പരാതിപ്പെടുന്നു. അതിനാൽ, സ്കൂളുകളിൽ ഭഗവത് ഗീതയിലെ ശ്ലോകങ്ങൾ പഠിപ്പിക്കണം '-ഗിരിരാജ് സിംഗ് പറഞ്ഞതായി വാർത്ത് ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ഒരു സർവ്വേ നടത്തിയപ്പോൾ ഹനുമാൻ സ്തോത്രങ്ങൾ, രാമായണം, ഗീത എന്നിവ കുറച്ച് വീടുകളിൽ മാത്രമാണ് കണ്ടെത്താനായത്. അതുകൊണ്ടാണ് നമ്മുടെ കുട്ടികൾക്ക് പരമ്പരാഗത അറിവ് ഇല്ലാതെ പോകുന്നത്. കുട്ടികളെ കുറ്റപ്പെടുത്താനാവില്ല. ഇന്ത്യയെ രക്ഷിക്കാൻ രാജ്യത്തിന്റെ സംസ്കാരം സംരക്ഷിക്കേണ്ടതുണ്ടെന്നും സിംഗ് പറഞ്ഞു. അതേസമയം, കേന്ദ്രമന്ത്രിയുടെ പ്രസ്താവന വിവാദങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.