പസ്വാന്റെ ഇഫ്താറിനെതിരേ കേന്ദ്രമന്ത്രി: 'എന്ത് കൊണ്ട് നവരാത്രിക്ക് ഇത്തരം ആഘോഷം നടത്താറില്ല'
ഹിന്ദുക്കളുടെ മതപരമായ ചടങ്ങുകൾ സംഘടിപ്പിക്കാൻ എന്തിനാണു മടികാണിക്കുന്നതെന്നും ഗിരിരാജ് സിംഗ് ചോദ്യമുന്നയിച്ചു. തിങ്കളാഴ്ചയാണു കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാർട്ടി നേതാവുമായ പസ്വാൻ ഇഫ്താർ വിരുന്നൊരുക്കിയത്.
പാറ്റ്ന: കേന്ദ്രമന്ത്രി രാം വിലാസ് പസ്വാൻ ബിഹാറിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചതിനെതിരെ ബിജെപി കേന്ദ്രമന്ത്രി രംഗത്ത്. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിംഗാണ് പസ്വാനെ വിമർശിച്ചു രംഗത്തെത്തിയത്. നവരാത്രിക്ക് എന്തുകൊണ്ട് ഇത്തരം പടിപാടികൾ നടത്തുന്നില്ലെന്നു മന്ത്രി ചോദിച്ചു. എൻഡിഎ നേതാക്കൾ പങ്കെടുത്ത ഇഫ്താർ വിരുന്നിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചാണു കേന്ദ്രമന്ത്രിയുടെ വിമർശനം.
ഹിന്ദുക്കളുടെ മതപരമായ ചടങ്ങുകൾ സംഘടിപ്പിക്കാൻ എന്തിനാണു മടികാണിക്കുന്നതെന്നും ഗിരിരാജ് സിംഗ് ചോദ്യമുന്നയിച്ചു. തിങ്കളാഴ്ചയാണു കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാർട്ടി നേതാവുമായ പസ്വാൻ ഇഫ്താർ വിരുന്നൊരുക്കിയത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീൽ കുമാർ മോദിയും പസ്വാന്റെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തിരുന്നു.
നിതീഷ് കുമാര്‍, പാസ്വാന്, ബിഹാര്‍ ഡെപ്യൂട്ടി മുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി എന്നിവരുടെ ചിത്രമാണ് കമന്റ് പങ്കുവച്ച് കേന്ദ്രമന്ത്രി പങ്കുവച്ചത്. അതേ സമയം ഗിരിരാജ് സിംഗിനെതിരെ ജനതാദള്‍ യുണെറ്റഡ് രംഗത്ത് എത്തി. ഇത്തരം പ്രസ്താവനകള്‍ നിയന്ത്രിക്കണം എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കര്‍ശന നിര്‍ദേശമാണ് കേന്ദ്രമന്ത്രി ലംഘിച്ചത് എന്നാണ് ഒരു ജനതാദള്‍ യുണെറ്റഡ് നേതാവ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞത്. ഗൗരവമായ ചട്ടലംഘനമാണ് കേന്ദ്രമന്ത്രി നടത്തിയതെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനം ലഭിക്കാത്തതിന്റെ പേരില്‍ ജനതാദള്‍ യുണെറ്റഡും ബിജെപിയും തമ്മില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഇത്തരത്തില്‍ കേന്ദ്രമന്ത്രിയുടെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.