Asianet News MalayalamAsianet News Malayalam

ഗോവ കോൺഗ്രസിലും പൊട്ടിത്തെറി; ബിജെപിയിൽ ചേർന്ന എംഎല്‍എമാര്‍ ഇന്ന് അമിത് ഷായെ കാണും

പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ കോൺഗ്രസിന്‍റെ ആകെയുള്ള പതിനഞ്ചിൽ പത്ത് എംഎൽഎമാരാണ് ഇന്നലെ ബിജെപിയിൽ ചേർന്നത്.

goa congress crisis 10 out of 15 Goa MLAs switch to BJP
Author
Goa, First Published Jul 11, 2019, 6:30 AM IST

പനാജി: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നാലെ ഗോവ കോൺഗ്രസിലും പൊട്ടിത്തെറി. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ കോൺഗ്രസിന്‍റെ ആകെയുള്ള പതിനഞ്ചിൽ പത്ത് എംഎൽഎമാരും ഇന്നലെ ബിജെപിയിൽ ചേർന്നു. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവേൽക്കറുടെ നേതൃത്വത്തിൽ സ്പീക്കറെ കണ്ട് തീരുമാനം അറിയിച്ചു. കോൺഗ്രസ് വിട്ട എംഎൽഎമാർ ഇന്ന് ദില്ലിയിലെത്തി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തും. 

മൂന്നിൽ രണ്ട് ഭാഗം എംഎൽഎമാരും പാർട്ടി വിടുന്നതിനാൽ കൂറുമാറ്റ നിരോധനത്തിന്‍റെ പരിധിയിൽ വിഷയം വരില്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നാല്‍പത്ത് അംഗ ഗോവ നിയമസഭയില്‍ നിലവില്‍ ബിജെപിക്ക് 17 എംഎല്‍എമാരാണുളളത്. കോൺഗ്രസ്‌ വിമതർ കൂടി എത്തുന്നതോടെ ബിജെപിയുടെ കക്ഷിനില 27 ആകും. നിലവില്‍ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടേയും സ്വതന്ത്രന്മാരുടേയും പിന്തുണയോടെയാണ് ബിജെപി സംസ്ഥാനം ഭരിക്കുന്നത്. അംഗസംഖ്യ 21 കടക്കുന്നതോടെ സംസ്ഥാനം ഒറ്റയ്ക്ക് ഭരിക്കാനുള്ള കേവലഭൂരിപക്ഷം ബിജെപിക്ക് ലഭിക്കും. ഇതോടെ ഗോവ മന്ത്രിസഭയിൽ വൻഅഴിച്ചുപണി നടക്കുമെന്നാണ് സൂചന. 

അതേസമയം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അല്ല, ഒരു രാജ്യം ഒരു പാർട്ടി ആണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. മുൻ മുഖ്യമന്ത്രിമാർ കൂടിയായ പ്രതാപ് സിങ് റാണെ, ദിഗംബർ കാമത്ത്, രവി നായിക്, ലൂസിഞ്ഞൊ ഫെലേറിയോ എന്നിവർക്കൊപ്പം കർട്ടോറിം എംഎൽഎ അലക്സിയോ റെജിനാൾഡോ ലൊറൻസോയും മാത്രമാണ് ഗോവ നിയമസഭയിലെ കോൺഗ്രസിൽ തുടരുന്നത്. 

Follow Us:
Download App:
  • android
  • ios