ട്രംപും കുടുംബവും അത്താഴം കഴിക്കുന്നത് സ്വര്‍ണ്ണത്തളികകളില്‍, ഉണ്ടാക്കിയത് മൂന്നാഴ്‍ച കൊണ്ട്!
ചെമ്പിലും ഓടിലും നിർമ്മിക്കുന്ന പാത്രങ്ങളിൽ സ്വർണ്ണവും വെള്ളിയും പ്രത്യേക രീതിയിൽ വിളക്കി ചേർക്കുകയാണ് ചെയ്യുന്നത്.
ദില്ലി: മുപ്പത്തിയാറ് മണിക്കൂറുകള്‍ നീളുന്ന സന്ദര്‍ശനത്തിനായി അമേിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തിക്കഴിഞ്ഞു. ട്രംപിനെയും കുടുംബത്തെയും സ്വീകരിക്കാൻ വലിയ ഒരുക്കങ്ങളാണ് കേന്ദ്രസര്‍ക്കാറിന്‍റെ നിര്‍ദ്ദേശപ്രകരാം നടത്തിയത്. ട്രംപിനായി വൈവിധ്യമുള്ള ഭക്ഷ്യവിഭവങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഗുജറാത്തി വിഭവമായ ഖമന്‍, ബ്രൊക്കോളി-കോണ്‍ സമൂസ, മള്‍ട്ടി ഗ്രെയിന്‍ റൊട്ടി, സ്‌പെഷ്യല്‍ ഗുജറാത്തി ജിഞ്ചര്‍ ടീ, ഐസ് ടീ, കരിക്കിന്‍വെള്ളം തുടങ്ങിയവയാണ് ട്രംപിനുള്ള പ്രധാനവിഭവങ്ങൾ.
ട്രംപിന് വിഭവ സമൃദ്ധമായ ഭക്ഷണം വിളമ്പുവാൻ സ്വർണ്ണത്തളികയും വെള്ളിപ്പാത്രങ്ങളും റെഡിയാണ്. ജയ്പൂരിൽ നിന്നാണ് സ്വർണ്ണത്തളികയും വെള്ളിപ്പാത്രങ്ങളും എത്തിച്ചിരിക്കുന്നത്. ഇവയ്ക്ക് പ്രത്യേകം പേര് തന്നെ നൽകിയിട്ടുമുണ്ട്. ‘ട്രംപ് കളക്ഷൻ‘ എന്ന പേരിലുള്ള ഇതിന്റെ രൂപകൽപ്പന അരുൺ പാബുവാളാണ് നിർവ്വഹിച്ചത്. മുൻ പ്രസിഡന്റ് ഒബാമ ഇന്ത്യ സന്ദർശിച്ച 2010, 2015 വർഷങ്ങളിലും പാബുവാൾ ആണ് പ്രത്യേക പാത്രങ്ങൾ നിർമിച്ചത്.
ചെമ്പിലും ഓടിലും നിർമ്മിക്കുന്ന പാത്രങ്ങളിൽ സ്വർണ്ണവും വെള്ളിയും പ്രത്യേക രീതിയിൽ വിളക്കി ചേർക്കുകയാണ് ചെയ്യുന്നത്. മൂന്നാഴ്ച്ച കൊണ്ടാണ് ട്രംപിനും കുടുംബത്തിനും ഉപയോഗിക്കുന്നതിനുള്ള പാത്രങ്ങൾ നിർമിച്ചതെന്നും പാബുവാൾ വ്യക്തമാക്കി. ഫോര്‍ച്യൂണ്‍ ലാന്‍ഡ്മാര്‍ക്ക് ഹോട്ടലിലെ ഷെഫ് സുരേഷ് ഖന്നയ്ക്കാണ് ട്രംപിനും കുടുംബത്തിനുമുള്ള ഭക്ഷണം തയ്യാറാക്കാനുള്ള ചുമതല.