മൂന്ന്, നാല് ട്രാക്കുകളിലൂടെ ആണ്‌ ഇപ്പോൾ ട്രെയിൻ പോകുന്നത്. ചെന്നൈ സെൻട്രൽ - അറക്കോണം ലൈനിൽ എമു സർവീസ് പുനസ്ഥാപിച്ചു.

ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ഗുഡ്സ് ട്രെയിൻ അപകടത്തിന് പിന്നാലെ തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. രണ്ട് ട്രാക്കുകളിലൂടെ ട്രെയിൻ ഗതാഗതം വീണ്ടും തുടങ്ങി. മൂന്ന്, നാല് ട്രാക്കുകളിലൂടെ ആണ്‌ ഇപ്പോൾ ട്രെയിൻ പോകുന്നത്. ചെന്നൈ സെൻട്രൽ - അറക്കോണം ലൈനിൽ എമു സർവീസ് പുനസ്ഥാപിച്ചു. എമു സർവീസ് പതിവ് ടൈംടേബിളിൽ അല്ല ഓടുന്നത്. 30 മിനിറ്റിൽ ഒരു ട്രെയിൻ വീതമാണ് ഓടുന്നത്.

ഇന്നലെ പുലര്‍ച്ചെ 5.30ഓടെയാണ് ഗുഡ്സ് ട്രെയിനിന് തീപിടിച്ച് അപകടമുണ്ടായത്. ഡീസലുമായി പോവുകയായിരുന്ന ട്രെയിനിന്റെ അഞ്ച് ബോഗികൾ കത്തി നശിച്ചു. തിരുവള്ളൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്ത് വെച്ചാണ് തീപിടിത്തമുണ്ടായത്. ട്രെയിനിൽ നിന്ന് വലിയ രീതിയിൽ തീയും പുകയും ഉയര്‍ന്നതോടെ 2കിലോമീറ്റർ പരിസരത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു. പത്തിലധികം ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ട്രെയിനിൽ 27,000 ലിറ്റർ ഡീസൽ ഉണ്ടായിരുന്നതായി ജില്ലാ കളക്ടർ പറഞ്ഞു.

ഗുഡ്സ് ട്രെയിൻ തീ പിടിച്ച് അപകടം നടന്ന സ്ഥലത്തു നിന്ന് ഏകദേശം 100 മീറ്റർ അകലെ ട്രാക്കിൽ വിള്ളൽ കണ്ടെത്തിയത് അട്ടിമറിയാണോയെന്ന സംശയങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. റെയിൽവേയുടെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തെക്കുറിച്ച് റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം അപകട കാരണത്തെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനിവില്ലെന്ന് റെയിൽവെ അറിയിച്ചു.