Asianet News MalayalamAsianet News Malayalam

യഥാർത്ഥ കുറ്റവാളികൾ ശിക്ഷിക്കപ്പെടണം, ഇപ്പോഴുമുണ്ട് ഭീഷണി: ഡോ. കഫീൽ ഖാൻ

"കൊലപാതകിയെന്ന പേര് മാറ്റിക്കിട്ടിയെങ്കിലും യഥാർത്ഥ നീതി ലഭിക്കണമെങ്കിൽ യഥാർത്ഥ പ്രതികൾ  ശിക്ഷിക്കപ്പെടണം, കുട്ടികളുടെ രക്ഷിതാക്കൾക്ക് നഷ്ടപരിഹാരം ലഭിക്കണം" ഡോ കഫീൽ ഖാൻ പറയുന്നു.

Gorakhpur hero Dr Kafeel Khan talks to asianet news
Author
Delhi, First Published Sep 28, 2019, 3:55 PM IST

ദില്ലി: യഥാ‍ർത്ഥ കുറ്റവാളികളെ ശിക്ഷിക്കാതെ ഉത്തർപ്രദേശിലെ ഗോഖ്പൂരിൽ ഒക്സിജൻ കിട്ടാതെ മരിച്ച കുഞ്ഞുങ്ങൾക്ക് നീതി കിട്ടില്ലെന്ന് ഡോ കഫീൽ ഖാൻ ഏഷ്യാനെറ്റ് ന്യൂസിനോട്. തന്റെ ജീവന് ഇപ്പോഴും ഭീഷണി തുടരുകയാണെന്നും തന്നെ മറ്റുക്കേസുകളിൽ പെടുത്തി ജയിലിടാനാണ് യോഗി സ‍ർക്കാരിന്റെ ശ്രമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. 

കൊലപാതകി എന്ന മുദ്ര മാറിയതിൽ സന്തോഷമുണ്ടെന്നും. കുടുംബത്തിനും ഇക്കാര്യത്തിൽ ഏറെ ആശ്വാസമുണ്ടെന്നും കഫീൽ ഖാൻ പറഞ്ഞു. എന്നാൽ യഥാർത്ഥ കുറ്റവാളികളെ ശിക്ഷക്കാതെ നീതി ലഭിച്ചുവെന്ന് പറയാൻ കഴിയില്ല. ശ്വാസം കിട്ടാതെ മരിച്ച കുഞ്ഞുങ്ങളുടെ കുടുംബത്തോട് മാപ്പ് പറയാനെങ്കിലും യോഗി ആദ്യത്യനാഥ് സർക്കാർ തയ്യാറാകണമെന്നും കഫീൽ ഖാൻ ആവശ്യപ്പെട്ടു.

യുപി ആരോഗ്യമന്ത്രിയടക്കമുള്ളവരാണ് യഥാർത്ഥ കുറ്റവാളികളെന്നും ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഡോ കഫീൽ ഖാൻ ആരോപിക്കുന്നു. തന്‍റെ സസ്പെൻഷൻ പിൻവലിക്കുമെന്ന് വിശ്വാസമില്ലെന്നും അവർ മറ്റു കേസുകളിൽ കുടുക്കി ജയിലിലടക്കുമെന്നും കഫീൽ ഖാൻ ആശങ്ക പ്രകടിപ്പിക്കുന്നു. ജീവന് ഇപ്പോഴും ഭീഷണിയുണ്ടെന്ന് പറഞ്ഞ കഫീൽ ഖാൻ കേരളത്തിൽ നിന്ന് ലഭിച്ച പിന്തുണയ്ക്ക് നന്ദി പറയുകയും ചെയ്തു.

ഉത്തർ പ്രദേശിലെ ബാബാ രാഘവ് ദാസ് മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടറുകൾ സമയത്തിന് കിട്ടാതെ അവിടെ അഡ്മിറ്റ് ചെയ്തിരുന്ന അറുപതിലധികം നവജാത ശിശുക്കൾ മരണപ്പെട്ട സംഭവിത്തിലാണ് ഡോ കഫീൽ ഖാനെ കുറ്റവാളിയാക്കാൻ ശ്രമമുണ്ടായത്. ഡോക്ടറുടെ ഭാഗത്തുനിന്ന് കുറ്റകരമായ അനാസ്ഥയുണ്ടായി എന്നും, ഓക്സിജൻ സിലിണ്ടറുകളുടെ വാങ്ങൽ പ്രക്രിയയിൽ ഖാൻ അഴിമതി കാണിച്ചുവെന്നുമൊക്കെയായിരുന്നു ഡോ ഖാനെതിരായ ആരോപണങ്ങൾ. മരണങ്ങൾ നടക്കുന്ന സമയത്ത് ഡോ. ഖാന്റെ ഭാഗത്തുനിന്ന് ഗുരുതരമായ കൃത്യവിലോപമുണ്ടായി എന്നടക്കം ആരോപണങ്ങളുണ്ടായി. തുടർന്ന് ഡോ ഖാനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും അദ്ദേഹത്തെ അറസ്റ്റുചെയ്ത് ജയിലിലിടുകയും ചെയ്തു. ( അന്നത്തെ വാർത്ത )

കൂടുതൽ വായനയ്ക്ക്: ഡോ. കഫീൽ ഖാൻ നിരപരാധിയാണെങ്കിൽ, ആ അറുപതു കുഞ്ഞുങ്ങളെ കൊന്നവർ ശിക്ഷിക്കപ്പെടേണ്ടേ..?

2017 ഓഗസ്റ്റ് 10നാണ് 60 ഓളം കുഞ്ഞുങ്ങൾ ശ്വാസം കിട്ടാതെ ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങിയത്. സംഭവത്തിൽ ഓക്സിജന്‍ കുറവാണെന്ന കാര്യം കഫീല്‍ ഖാൻ അറിയിക്കാതിരുന്നതാണ് കുട്ടികളുടെ കൂട്ടമരണത്തിന് കാരണമായതെന്ന് ആരോപിച്ചായിരുന്നു പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അദേഹത്തെ അറസ്റ്റ് ചെയ്തത്. ഇതേതുടർന്ന് എഇഎസ് വാർഡിന്റെ നോഡൽ ഓഫീസറായിരുന്ന കഫീൽ ഖാനെ സർക്കാർ സസ്പെൻഡ് ചെയ്തു. തുടർന്ന് കേസില്‍ മൂന്നാം പ്രതി ചേർത്തപ്പെട്ട കഫീല്‍ ഖാന് എട്ടു മാസത്തെ തടവ് ശിക്ഷയ്ക്ക് ശേഷം ഏപ്രിൽ 25ന് അലഹബാദ് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിരുന്നു. 

"

രണ്ടുവർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഉത്തർപ്രദേശിലെ ആരോഗ്യവകുപ്പ് ഡോ കഫീൽ ഖാനെ കുറ്റവിമുക്തനാക്കിയതത്. സംഭവം നടക്കുമ്പോൾ ഡോ കഫീൽ ഖാൻ അല്ലായിരുന്നു ആശുപത്രിയിലെ എൻസഫലൈറ്റിസ് വാർഡിന്റെ നോഡൽ ഓഫീസർ എന്നും, യാതൊരു ചുമതലകളും ഇല്ലാതിരുന്നിട്ടുകൂടി ഡോ കഫീൽ ഖാൻ കുട്ടികൾ മരിക്കാതിരിക്കാൻ വേണ്ടി സ്വന്തം ചെലവിൽ ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. നിരപരാധിയായ ഡോ കഫീൽ ഖാൻ ജയിലിൽ ചെലവിടേണ്ടി വന്നത് നീണ്ട ഒമ്പതു മാസങ്ങളാണ്.

വിശദമായ വാ‌ർത്ത: ഗൊരഖ്‍പൂരിലെ ശിശുമരണം: ഡോ. കഫീൽ ഖാന് ആശ്വാസം, കുറ്റക്കാരനല്ലെന്ന് റിപ്പോർട്ട്

Follow Us:
Download App:
  • android
  • ios