ഏലൂരുവില്‍ അഞ്ഞൂറിലേറെ പേർ തളർന്നുവീണ സംഭവം; സർക്കാർ ഉന്നതതല സമിതിയെ നിയോഗിച്ചു
ദില്ലി എയിംസ് അധികൃതരുടെ പരിശോധനയില്‍ ചികിത്സ തേടിയവരില്‍ ചിലരുടെ രക്തത്തില്‍ ലെഡിന്‍റെയും നിക്കലിന്‍റെയും അംശം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതെങ്ങനെ ആളുകളുടെ ഉള്ളിലെത്തിയെന്ന് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.
വെസ്റ്റ് ഗോദാവരി: ആന്ധ്രപ്രദേശ് ഏലൂരുവില്‍ അഞ്ഞൂറിലേറെപേർ തളർന്നുവീണ അജ്ഞാത രോഗത്തിന്‍റെ കാരണം കണ്ടെത്താന്‍ സർക്കാർ ഉന്നതതല സമിതിയെ നിയോഗിച്ചു. 21 അംഗ സമിതി ഉടൻ പ്രദേശത്തെത്തി അന്വേഷണം തുടങ്ങും. ഇതുവരെ 607 പേരാണ് അജ്ഞാത രോഗം ബാധിച്ച് ചികിത്സ തേടിയത്. 515 പേർ ആശുപത്രി വിട്ടു.
ദില്ലി എയിംസ് അധികൃതരുടെ പരിശോധനയില്‍ ചികിത്സ തേടിയവരില്‍ ചിലരുടെ രക്തത്തില്‍ ലെഡിന്‍റെയും നിക്കലിന്‍റെയും അംശം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതെങ്ങനെ ആളുകളുടെ ഉള്ളിലെത്തിയെന്ന് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഏലൂരുവിലെ കുടിവെള്ളവും പാലും പരിശോധിച്ചതില്‍ അസാധാരണമായി ഒന്നും കണ്ടെത്തിട്ടിയില്ല. പ്രദേശത്തെ മണ്ണും, വിതരണം ചെയ്ത പച്ചക്കറികളും പഴങ്ങളും പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കൂടുതല്‍ പരിശോധനാ ഫലങ്ങൾ വരും ദിവസം പുറത്തുവരും. രോഗം പകരുന്നതല്ലെന്നും ആകെ ചികിത്സ തേടിയ 578 പേരില്‍ 471 പേരും ഇതിനോടകം ആശുപത്രി വിട്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും പ്രത്യേക മെഡിക്കല്‍ സംഘങ്ങളും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.