മൈസൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ കുടുംബത്തിന് ചികിത്സാ സഹായത്തിനായി മുത്തശ്ശി ഭിക്ഷ യാചിക്കുന്നു. ചികിത്സാ ചെലവ് താങ്ങാനാകാതെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത കുഞ്ഞ് മരിച്ചു.  

മൈസൂരു: മൈസൂരുവിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മകനെയും പേരക്കുട്ടികളെയും ചികിത്സിക്കാൻ ഭിക്ഷ യാചിച്ച് മുത്തശ്ശി. 1.75 ലക്ഷത്തിലേറെ രൂപ വരുന്ന ബിൽ അടക്കാത്തതിനെ തുടർന്ന് ആശുപത്രി അധികൃതർ നിർബന്ധിതമായി ഡിസ്ചാർജ് ചെയ്ത കുഞ്ഞ് മരിച്ചതിന് പിന്നാലെയായിരുന്നു ഭിക്ഷാടനം. ഇതിന് പിന്നാലെ സ്ഥലം എംഎൽഎ ഉൾപ്പെടെയുള്ളവർ സഹായവാഗ്ദാനവുമായെത്തി.

Add Asianetnews as a Preferred SourcegooglePreferred

ഹൃദയഭേദകമായ കാഴ്ചയാണ് മൈസൂരുവിലെ കെ ആർ ആശുപത്രി മോർച്ചറിക്ക് മുന്നിൽ. വാഹനാപകടത്തിൽ പരിക്കേറ്റ് ഒരു അമ്മ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മോർച്ചറിക്ക് മുന്നിൽ. അകത്ത് തണുത്ത് മരവിച്ചു കിടക്കുകയാണ് മകൾ ആദ്യ. കഴിഞ്ഞ ചൊവ്വാഴ്ച നഞ്ചൻകോഡിനടുത്ത് ഉണ്ടായ വാഹനാപകടമാണ് ഈ കുടുംബത്തെ തോരാക്കണ്ണിരിലേക്കും തീരാദുരിതത്തിലേക്കും തള്ളിവിട്ടത്. അച്ഛനും അമ്മയും രണ്ട് മക്കളും സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും. 1,80,000 രൂപ ബില്ലടയ്ക്കാതെ ചികിത്സ നൽകില്ലെന്ന അധികൃതരുടെ ശാഠ്യം ആദ്യയുടെ ജീവനെടുത്തു.

 എംഎൽഎ ഇടപെട്ടു

ഡിസ്ചാർജ് ചെയ്ത കുഞ്ഞിനെ മറ്റൊരു ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതറിഞ്ഞതോടെയാണ് പരിക്കേറ്റ മറ്റുള്ളവരെ രക്ഷിക്കാൻ മുത്തശ്ശി ഭിക്ഷാടനത്തിന് ഇറങ്ങിയത്. പരിചയമുള്ളതും അല്ലാത്തതുമായ എല്ലാവർക്ക് മുന്നിലും കൈനീട്ടി എങ്കിലും കിട്ടിയത് വളരെ തുച്ഛമായ തുക മാത്രമാണ്. എംഎൽഎ ഇടപെടുന്നതുവരെ സങ്കടകരമായ അവസ്ഥയായിരുന്നു. അദ്ദേഹം സ്ഥലത്തെത്തിയതോടെ ആദ്യയുടെ അച്ഛൻ മഹേഷിനെ ഐസിയുവിലേക്ക് മാറ്റി. ഒന്നിനു പിന്നാലെ മറ്റൊന്നായി നാല് ശസ്ത്രക്രിയകൾക്ക് വിധേയനാക്കി. മറ്റൊരു മകൾ ജാനവിക്കും അമ്മ റാണിക്കും ചികിത്സ എത്തി. ആദ്യയുടെ മൃതദേഹം സംസ്കരിച്ചു. എങ്കിലും ഇനിയും ആദ്യയുടെ മരണവിവരം അച്ഛൻ മഹേഷിനെ അറിയിക്കണമെന്ന വലിയൊരു ഉത്തരവാദിത്തം ബാക്കിയാണ്.