ഒരു പൗരന്‍റെ കയ്യിൽ യാത്രാനുമതി മുദ്ര വച്ച് ഒപ്പിട്ട് നൽകിയ ചിത്രവും ഒമർ അബ്ദുള്ള ട്വിറ്ററിൽ പങ്കുവച്ചു. എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്‍റെ മുദ്രയ്ക്ക് മീതെ യാത്ര അനുവദിച്ചിരിക്കുന്നു എന്ന് ഉള്ളം കയ്യിൽ എഴുതി ഉദ്യോഗസ്ഥൻ ഒപ്പിട്ടിട്ടുമുണ്ട്
ജമ്മു കശ്മീർ: ഹൈവേ ഉപയോഗിക്കാൻ നാട്ടുകാർക്ക് ഉള്ളം കയ്യിൽ ചാപ്പകുത്തി പാസ് നൽകുന്നതിനെതിരെ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. കശ്മീർ ഹൈവേയിലൂടെ ഓഫീസിലേക്ക് വാഹനം ഓടിച്ചു പോകാൻ ഒരു പൗരന്‍റെ കയ്യിൽ മുദ്ര വച്ച് ഒപ്പിട്ട് നൽകിയ ചിത്രവും ഒമർ അബ്ദുള്ള ട്വിറ്ററിൽ പങ്കുവച്ചു. എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്‍റെ മുദ്രയ്ക്ക് മീതെ യാത്ര അനുവദിച്ചിരിക്കുന്നു എന്ന് ഉള്ളം കയ്യിൽ എഴുതി ഉദ്യോഗസ്ഥൻ ഒപ്പിട്ടിട്ടുമുണ്ട്.
എന്താണ് പറയേണ്ടതെന്ന് തനിക്കറിയില്ലെന്ന് ഒമർ അബ്ദുള്ള എഴുതി. ഈ ഹീനമായ മാർഗ്ഗം കടലാസ് ലാഭിക്കാനാണോ എന്ന് അദ്ദേഹം ചോദിത്തുന്നു. മനുഷ്യത്വ രഹിതമായ ഈ അപമാനം കണ്ട് താൻ രോക്ഷാകുലനാണെന്ന് ഒമർ അബ്ദുള്ള ട്വിറ്ററിൽ കുറിച്ചു. ഇതാണോ ഡിജിറ്റൽ ഇന്ത്യ? തുടങ്ങിയ ചോദ്യങ്ങളുമായി നിരവധി പേർ ഈ ചിത്രം ഇതര സമൂഹമാധ്യമങ്ങളിലും പങ്കുവച്ചിട്ടുണ്ട്. അടുത്ത പ്രാവശ്യം കൈ കഴുകുന്നത് വരെ നിലനിൽക്കുന്ന പാസ് ശരീരത്തിൽ എഴുതി നൽകുന്നത് ഹിറ്റ്‍ലറുടെ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്നു എന്നാണ് പ്രമുഖ പത്രപ്രവർത്തകൻ പീർസാദ ആഷിഖ് ട്വിറ്ററിൽ കുറിച്ചത്.
