ഗുജറാത്ത് കലാപത്തിന്‍റെ ഇര ബിൽകിസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് സുപ്രീം കോടതി
2002ലെ ഗുജറാത്ത് കലാപത്തിനിടെയാണ് അഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽകിസ് ബാനു കൂട്ട ബലാത്സംഗത്തിന് ഇരയായത്. ബിൽകിസിന്‍റെ മൂന്ന് വയസുകാരി കുട്ടിയടക്കം എട്ട് കുടുംബാംഗങ്ങൾ കലാപത്തിൽ കൊല്ലപ്പെട്ടിരുന്നു.
ദില്ലി: ഗുജറാത്ത് കലാപത്തിന്‍റെ ഇരയായ ബിൽകിസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും സർക്കാർ ജോലി നൽകാനും സുപ്രീം കോടതി ഉത്തരവ്. 2002ലെ ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സഗത്തിന് ഇരയായ ബിൽകിസ് ബാനുവിന്‍റെ മൂന്ന് വയസുള്ള മകളടക്കം എട്ട് കുടുംബാംഗങ്ങൾ അന്ന് കൊല്ലപ്പെട്ടിരുന്നു.
മകളെ തറയിലെറിഞ്ഞ് കൊന്ന ശേഷമാണ് കലാപകാരികൾ അഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽകിസ് ബാനുവിനെ പീഡിപ്പിച്ചത്. 21 ആം വയസിലാണ് ബിൽകിസ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. കേസിൽ 11 പ്രതികളാണ് ഉണ്ടായിരുന്നത്. കലാപത്തിന് ശേഷം സ്ഥിരം താമസ സ്ഥലം കൂടി നഷ്ടപ്പെട്ട ബിൽകിസിന് താമസ സൗകര്യമൊരുക്കാനും സുപ്രീം കോടതി നിർദ്ദേശിച്ചു.