ഇരുവിഭാഗവും കൈവശാവകാശം തെളിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി

ലഖ്നൗ: ഗ്യാൻവാപി പള്ളിയിലെ പൂജയുമായി ബന്ധപ്പെട്ട പള്ളിക്കമ്മറ്റിയുടെ അപ്പീൽ ഈ മാസം പന്ത്രണ്ടിന് വീണ്ടും പരിഗണിക്കുമെന്ന് അലഹബാദ് ഹൈക്കോടതി. ഗ്യാൻവാപിയിൽ പൂജ ചെയ്യാൻ അനുമതി നൽകിയ ഉത്തരവിനെതിരെയാണ് പള്ളിക്കമ്മറ്റി ഹൈക്കോടതിയിലെത്തിയത്. ഇന്ന് അപ്പീൽ പരിഗണിക്കുന്നതിനിടെ യു പി സർക്കാരിനെതിരെ പള്ളിക്കമ്മറ്റി വിമർശനം ഉന്നയിച്ചിരുന്നു. ഹിന്ദു വിഭാഗവും സർക്കാരും ഒത്തുകളിക്കുന്നുവെന്നാണ് പള്ളിക്കമ്മറ്റിയുടെ വിമർശനം. കേസിൽ കക്ഷി അല്ലാത്ത സർക്കാർ ഇന്ന് കോടതിയിൽ ഹാജരായതിനെയും ഗ്യാൻവാപി പള്ളിക്കമ്മറ്റി ചോദ്യം ചെയ്തു. കക്ഷി അല്ലാത്ത സർക്കാർ ഇന്ന് കോടതിയിൽ ഹാജരായത് എന്തിനാണെന്ന ചോദ്യമാണ് പള്ളിക്കമ്മറ്റി ഉയർത്തിയത്.

ഗ്യാൻവാപി: 'പല ഹർജികളും പബ്ലിസിറ്റിക്ക് വേണ്ടി, പരസ്യ പ്രസ്താവനകൾ പാടില്ല'; വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ഇതിന് പിന്നാലെ കേസിൽ യു പി സർക്കാരിനെ കക്ഷി ചേർക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ സമയം അനുവദിക്കണമെന്ന് യു പി സർക്കാർ ആവശ്യപ്പെട്ടു. ഗ്യാൻവാപി പള്ളിയുമായി ബന്ധപ്പെട്ട തർക്കത്തിലും യു പി സർക്കാർ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. അതേസമയം ഇരുവിഭാഗവും കൈവശാവകാശം തെളിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് ഈ മാസം 12 വീണ്ടും പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതേസമയം ഗ്യാൻവാപി മസ്ജിദിന്റെ കാര്യത്തിൽ കോടതികളിൽ തുടരെ തുടരെ ഹർജികൾ എത്തുന്നതിൽ അതൃപ്തിയുമായി അലഹബാദ് ഹൈക്കോടതി നേരത്തെ രംഗത്തെത്തിയിരുന്നു. പല ഹർജികളും പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് വിമർശിച്ച ഹൈക്കോടതി ഹർജികൾ ഒന്നിച്ചാക്കണമെന്ന് നീരീക്ഷിച്ചു. പള്ളിയിലെ നിലവറകളിൽ സമഗ്ര സർവേ ആവശ്യപ്പെട്ടുള്ള ഹർജി ഈ മാസം15 ന് ജില്ലാ കോടതി പരിഗണിക്കും. പള്ളിയിലെ നിലവറയിൽ പൂജ നടത്താനുള്ള ജില്ലാ കോടതി ഉത്തരവിനെതിരെ മസ്ജിജ് കമ്മറ്റി നൽകിയ അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് രോഹിത്ത് രഞ്ജൻ ആഗർവാൾ വിമർശനം ഉന്നയിച്ചത്. പല ഹർജികളും ഗ്യാൻവാപ്പികേസിനെ സങ്കീർണ്ണമാക്കുകയാണ്. പഴയ ഹർജികൾ കൂടാതെ തുടരെ തുടരെ ഹർജികൾ എത്തുകയാണ്. എന്താണ് യഥാർത്ഥത്തിൽ പരിഗണന വിഷയമെന്ന് കോടതി ഹിന്ദു വിഭാഗം അഭിഭാഷകനോട് ചോദിച്ചു. പ്രശസ്തി കിട്ടാനായി പലരും ഹർജി നൽകുയാണോയെന്നും കോടതി ചോദിച്ചു. കൂടാതെ ജില്ലാ കോടതി ഉത്തരവുമായി ബന്ധപ്പെട്ട് ഇരു വിഭാഗത്തിൻ്റെയും പുരോഹിതന്മാർ ടി വി ചാനലുകളിൽ ഇരുന്ന് പ്രസ്താവനകൾ നടത്തുന്നത് ശ്രദ്ധയിൽ പെട്ടെന്നും കോടതി പറഞ്ഞു. ഇത് ശരിയല്ലെന്നും നിലവിൽ കോടതി പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ പ്രസ്താവനകൾ പാടില്ലെന്നും കോടതി വ്യക്തമാക്കി. പള്ളിക്കമ്മറ്റി നൽകിയ ഹർജിയിലെ ഭേദഗതി അംഗീകരിച്ച കോടതി വിശദവാദത്തിന് നാളത്തേക്ക് മാറ്റി. ഇതിനിടെ പള്ളിയിലെ നിലവറകളിൽ സമഗ്രമായ സർവേ നടത്താൻ പുരാവസ്തു വകുപ്പിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ജില്ലാ കോടതി ഫയലിൽ സ്വീകരിച്ചു.