Gyanvapi Mosque : ഗ്യാൻവാപി മസ്ജിദിന്‍റെ ഉള്ളിലെ ദൃശ്യങ്ങള്‍ വൈറലാകുന്നു
വീഡിയോയിലെ ഈ സ്ഥലത്ത് ശിവലിംഗം ഉണ്ടെന്നാണ് ഒരു വിഭാഗത്തിന്‍റെ അവകാശവാദം. അതേ സമയം ശിവലിംഗം എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഉള്ളത് പള്ളിക്ക് അകത്തെ കുളത്തിലെ ജലധാര യന്ത്രമാണ് എന്നാണ് പള്ളി അധികാരികള്‍ പറയുന്നത്.
വാരാണസി: വാരാണസിയിലെ ഗ്യാൻവാപി മസ്ജിദില്‍ (Gyanvapi Mosque) ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദങ്ങൾക്കിടയിൽ, ശിവലിംഗം കണ്ടെന്ന് അവകാശപ്പെടുന്ന സ്ഥലത്തിന്റെ വീഡിയോ വൈറലാകുന്നു. ഗ്യാൻവാപി മസ്ജിദിലെ ഒരു പഴയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ചില പ്രായമായവരും കുട്ടികളും സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിൽ കുളം പോലുള്ള കെട്ടിടം വൃത്തിയാക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.
വീഡിയോയിലെ ഈ സ്ഥലത്ത് ശിവലിംഗം ഉണ്ടെന്നാണ് ഒരു വിഭാഗത്തിന്‍റെ അവകാശവാദം. അതേ സമയം ശിവലിംഗം എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഉള്ളത് പള്ളിക്ക് അകത്തെ കുളത്തിലെ ജലധാര യന്ത്രമാണ് എന്നാണ് പള്ളി അധികാരികള്‍ പറയുന്നത്.
വാരാണസിയിലെ ഗ്യാൻവാപി മസ്‍ജിദിലെ നിലവറ അടച്ച് സീൽ വയ്ക്കാൻ ജില്ലാ സിവിൽ കോടതിയുടെ ഉത്തരവ് കഴിഞ്ഞ ദിവസമാണ് വന്നത്.
സർവേ നടത്തിയ അഡ്വക്കേറ്റ് കമ്മീഷണർമാർ മസ്‍ജിദിലെ നിലവറയിൽ ശിവലിംഗം കണ്ടെത്തിയതായി അറിയിച്ച പശ്ചാത്തലത്തിലാണിത്. നിലവറയ്ക്ക് സിആർപിഎഫ് സുരക്ഷ ഒരുക്കാനും മസ്‍ജിദിന്റെ ഈ ഭാഗത്ത് ഇരുപതിൽ കൂടുതൽ പേരെ നമസ്കരിക്കാൻ അനുവദിക്കരുതെന്നും കോടതി നിർദ്ദേശിച്ചു. ഹർജി പരിഗണിച്ച ജഡ്ജി രവികുമാർ ദിവാകർ പ്രദേശം സീൽ ചെയ്യാൻ ഉത്തരവിട്ടത്.
നാളെ റിപ്പോർട്ട് പരിഗണിച്ച ശേഷം കോടതി തുടർ നടപടി തീരുമാനിക്കും. ഇന്ന് സർവേ പൂർത്തിയായ ശേഷമാണ് ശിവലിംഗം കണ്ടെത്തി എന്ന വിവരം അഭിഭാഷകർ കോടതിയെ അറിയിച്ചത്. ഇതിനിടെ സർവേയ്ക്കെതിരെ സുപ്രീംകോടതിയിൽ നൽകിയ ഇന്ന് പരിഗണിക്കും.
സർവേ തടയണമെന്നാവശ്യപ്പെട്ട് ഒരു അഭിഭാഷകൻ നൽകിയ ഹർജിയാണ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിക്കുന്നത്.
ഗ്യാൻവാപി മസ്‍ജിദ് പരിസരത്ത് ഹിന്ദു വിഗ്രഹങ്ങളുണ്ടോയെന്ന് കണ്ടെത്താനുള്ള സർവേ തുടരാൻ കോടതി നേരത്തെ അനുവാദം നല്‍കിയിരുന്നു. സർവേ നടത്തുന്ന അഡ്വക്കേറ്റ് കമ്മീഷണറെ മാറ്റണമെന്ന അപേക്ഷ തള്ളിയായിരുന്ന വാരാണസി കോടതിയുടെ നിർദേശം. രണ്ട് കമ്മീഷണർമാരെ കൂടി നിയമിക്കുകയും സർവേക്ക് സംരക്ഷണം നല്‍കാന്‍ യുപി പൊലീസിന് കോടതി നിർദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
കാശി വിശ്വനാഥ ക്ഷേത്രത്തിന് അടുത്തുള്ള ഗ്യാൻവാപി മസ്‍ജിദിന്‍റെ പടിഞ്ഞാറേ മതിലിനോട് ചേർന്നുള്ള വിഗ്രഹങ്ങളിൽ പ്രാർത്ഥന നടത്താൻ അഞ്ച് സ്ത്രീകളാണ് കോടതിയിൽ അപേക്ഷ നല്‍കിയത്. ശ്രിംഗാർ ഗൗരി, ഗണേശ വിഗ്രഹങ്ങളിൽ എല്ലാ ദിവസവും പ്രാർത്ഥനയ്ക്ക് അനുവാദം വേണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ. മസ്‍ജിദ് കോംപ്ലക്സിനകത്ത് കൂടുതൽ വിഗ്രഹങ്ങളുണ്ടെന്നും അപേക്ഷയിൽ പറഞ്ഞിരുന്നു. ഇക്കാര്യം അന്വേഷിക്കാനാണ് അജയ് മിശ്രയെ അഡ്വക്കേറ്റ് കമ്മീഷണറായി കോടതി നിയോഗിച്ചത്.