ഹരിയാന നിയമസഭ പിരിച്ചുവിടുമോ? നി൪ണ്ണായക യോഗം
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ ഗവര്‍ണ്ണറെ കണ്ടു. നാളെ മന്ത്രിസഭാ യോഗം വിളിച്ചു. നിയമസഭ പിരിച്ചു വിടും എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് യോഗം.
ദില്ലി: നിയമസഭ പിരിച്ചു വിടും എന്ന അഭ്യൂഹങ്ങള്‍ക്കിടെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ നാളെ മന്ത്രിസഭാ യോഗം വിളിച്ചു. മനോഹര്‍ ലാല്‍ ഖട്ടാര്‍ ഗവര്‍ണ്ണറെ ഇന്ന് കണ്ടു. നിയമസഭ പിരിച്ചു വിടും എന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ നാളത്തെ മന്ത്രിസഭാ യോഗം നി൪ണ്ണായകമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളും നടത്താൻ ബിജെപിയിൽ ആലോചനയുണ്ടെന്നാണ് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുങ്ങുമ്പോഴാണ് ബിജെപിയുടെ നീക്കം.
ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ലോക്സഭയ്ക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുണ്ടാകും. ജമ്മു കശ്മീരിലും നിയമസഭാ തെരഞ്ഞെടുപ്പ് ലോക്സഭാ തെരഞ്ഞെടുപ്പിന് ഒപ്പം നടത്തണം എന്നാണ് എല്ലാ രാഷ്ട്രീയപാർട്ടികളുടെയും നിലപാട്. മഹാരാഷ്ട്ര, ജാർഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാന നിയമസഭകളുടെ കാലാവധിയും ഈ വർഷം തീരും. ഈ സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് വേണോ എന്ന ആലോചന ബിജെപി തുടങ്ങിയെന്ന സൂചനകളാണ് ഇന്ന് പുറത്ത് വന്നത്.
ഇക്കാര്യത്തിൽ നാളെ രാഷ്ട്രീയ തീരുമാനം ഉണ്ടായേക്കും. പുൽവാമ ഭീകരാക്രമണത്തിന് ശേഷമുള്ള സാഹചര്യമാണ് ബിജെപിക്ക് നിയമസഭാ തെരഞ്ഞെടുപ്പ് കൂടി നടത്താനുള്ള ആത്മവിശ്വാസം നൽകുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സമ്പൂർണ്ണ യോഗം നാളെയോ മറ്റന്നാളോ ദില്ലിയിൽ ചേരുമെന്നാണ് സൂചന. ശനിയാഴ്ചയോ തിങ്കളാഴ്ചയോ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരും എന്നാണ് പ്രതീക്ഷിക്കുന്നത്.