'അവഗണിച്ചാൽ പ്രത്യാഘാതമുണ്ടാകും'; മുന്നറിയിപ്പ് നൽകി കുമാരസ്വാമി, കർണാടകയിൽ വലഞ്ഞ് ബിജെപി
കോലാർ സീറ്റ് നൽകുന്നതിൽ ബിജെപിക്ക് കടുത്ത വൈമനസ്യമെന്ന് സൂചനക്ക് പിന്നാലെയാണ് ജെഡിഎസിന്റെ കടുത്ത പ്രതികരണം വന്നത്.
ബെംഗളൂരു: കർണാടക സീറ്റ് വിഭജനത്തിൽ ബിജെപിക്ക് മുന്നറിയിപ്പുമായി ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി. സീറ്റ് വിഭജനത്തിൽ ജെഡിഎസ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. ജെഡിഎസിനെ അവഗണിക്കരുതെന്നും അവഗണിച്ചാൽ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സഖ്യമായാൽ അങ്ങോട്ടും ഇങ്ങോട്ടും മാന്യമായ ഇടപെടൽ വേണം. ഏഴോ എട്ടോ സീറ്റല്ല, 3 സീറ്റുകളാണ് ജെഡിഎസ് ചോദിച്ചത്. അതിന് ജെഡിഎസ്സിന് അർഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോലാർ സീറ്റ് നൽകുന്നതിൽ ബിജെപിക്ക് കടുത്ത വൈമനസ്യമെന്ന് സൂചനക്ക് പിന്നാലെയാണ് ജെഡിഎസിന്റെ കടുത്ത പ്രതികരണം വന്നത്. സിറ്റിംഗ് എംപിയായ എസ് മുനിസാമിയെ മാറ്റാൻ ബിജെപിക്ക് താൽപ്പര്യമില്ലെന്നാണ് സൂചന. അതേസമയം, ഉൾപ്പാർട്ടി പ്രശ്നത്തിൽ വലയുകയാണ് കർണാടകയിലെ ബിജെപി നേതൃത്വം. സീറ്റിന്റെ പേരിൽ ഉടക്കി നിൽക്കുന്ന സദാനന്ദഗൗഡയുമായി സജീവമായ സമവായ ചർച്ചകൾ നടത്തുകയാണ് സംസ്ഥാന നേതൃത്വം.
Read More... 2019 തെരഞ്ഞെടുപ്പ്, 2020 പിളര്‍പ്പ്; കലങ്ങിമറിഞ്ഞ കോട്ടയം 2024ല്‍ ആര് പിടിക്കും?
കോൺഗ്രസിൽ നിന്ന് ആളുകൾ സമീപിക്കുന്നുണ്ടെന്ന് സദാനന്ദഗൗഡ തുറന്നടിച്ചിരുന്നു. ഡി കെ ശിവകുമാറും സദാനന്ദഗൗഡയുമായി അണിയറ ചർച്ചകൾ തുടരുന്നുവെന്ന വാർത്തകളും പുറത്തുവന്നു. ഇന്ന് സദാനന്ദഗൗഡ മാധ്യമങ്ങളെ കാണും. മകന് സീറ്റ് കൊടുക്കാത്തതിൽ പ്രതിഷേധിച്ച് മുൻ ഉപമുഖ്യമന്ത്രി ഈശ്വരപ്പയും പാർട്ടി വിടാനൊരുങ്ങുന്നുവെന്നും വാർത്തകൾ പുറത്തുവന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനത്തിനെത്തിയ ദിവസം തന്നെ പ്രധാനപ്പെട്ട രണ്ട് നേതാക്കൾ പിണങ്ങിയിറങ്ങിപ്പോകുന്നതിൽ സംസ്ഥാന നേതൃത്വത്തിന് മേൽ സമ്മർദ്ദമേറ്റുകയാണ്.