പിക്കപ്പ് വാനിൽ യാത്ര ചെയ്യുകയായിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തു. 

ലക്നൗ: ഉത്തർപ്രദേശിലെ ഹാഥ്റസിൽ ട്രക്കും വാനും നേർക്കുനേർ കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു. മഥുര - കൈസർഗഞ്ച് ഹൈവേയിൽ നടന്ന അപകടത്തിൽ മൂന്ന് സ്ത്രീകളും മൂന്ന് പരുഷന്മാരും ഒരു കുട്ടിയുമാണ് മരിച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പിക്കപ്പ് വാനും കൊറിയർ കണ്ടെയ്നർ ട്രക്കുമാണ് കൂട്ടിയിടിച്ചത്.

പിക്കപ്പ് ട്രക്കിൽ യാത്ര ചെയ്യുകയായിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടതെന്ന് ഹാഥറസ് ജില്ലാ മജിസ്ട്രേറ്റ് ആഷിഷ് കുമാർ പറഞ്ഞു. പരിക്കേറ്റ ഏഴ് പേരെ ജില്ലാ ആശുപത്രിയിലും മറ്റ് ആറ് പേരെ മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ വിവരമറിയിച്ചിട്ടുണ്ടെന്നും ഇവ‍ർ എത്തിയ ശേഷം മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടികൾ തുടങ്ങുമെന്നും അധികൃതർ പറഞ്ഞു. മരണപ്പെട്ടവരുടെ ആശ്രിതർക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവ‍ർക്ക് 50,000 രൂപ വീതവും നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം