സ്കൂൾ പരിസരത്ത് അലഞ്ഞ് തിരിയുന്ന നായകളുടെ കൃത്യമായ എണ്ണം സമയാസമയങ്ങളിൽ വിശദമായി അറിയിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശത്തിൽ പറയുന്നത്

റായ്പൂർ: സ്കൂൾ പരിസരത്ത് എത്തുന്ന തെരുവുനായകളുടെ എണ്ണം കൃത്യമായ ഇടവേളകളിൽ പ്രധാനാധ്യാപകരും പ്രിൻസിപ്പൽമാരും നൽകണമെന്ന് വിദ്യാഭ്യാസ വകുപ്പ്. പിന്നാലെ പ്രതിഷേധവുമായി അധ്യാപക സംഘടനകൾ. ഛത്തീസ്ഗ‍ഡിലെ വിദ്യാഭ്യാസ വകുപ്പാണ് സ്കൂളുകളിലെ തെരുവ് നായ ആക്രമണം നിയന്ത്രിക്കാനായി വിചിത്രമായ നിർദ്ദേശം പുറത്തിറക്കിയത്. സ്കൂൾ പരിസരത്ത് അലഞ്ഞ് തിരിയുന്ന നായകളുടെ കൃത്യമായ എണ്ണം സമയാസമയങ്ങളിൽ വിശദമായി അറിയിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശത്തിൽ പറയുന്നത്. എന്നാൽ ഈ നിർദ്ദേശത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് അധ്യാപക സംഘടനകൾ ഉയ‍ർത്തിയിട്ടുള്ളത്. 

തെരുവുനായ നിയന്ത്രണത്തിൽ സുപ്രീം കോടതി വിമർശനങ്ങൾക്ക് പിന്നാലെയാണ് പ്രധാന അധ്യാപകരേയും പ്രിൻസിപ്പൽമാരെയും നോഡൽ ഓഫീസറാക്കി ഛത്തീസ്ഗഡ് നിയോഗിച്ചത്. സാധാരണ ഗതിയിലുള്ള നിരവധിയായ ചുമതലകൾക്ക് പുറമേ വിദ്യാഭ്യാസ സംബന്ധമല്ലാത്ത നിരവധി ഉത്തരവാദിത്തങ്ങളാണ് അധ്യാപകരുടെ മേൽ അടിച്ചേൽപ്പിക്കുന്നതെന്നാണ് സംഘടനകൾ ആരോപിക്കുന്നത്. 

അക്കാദമിക് കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ പുലർത്താൻ പോലും സാധ്യമാകാത്ത തരത്തിലാണ് അധ്യാപകരിൽ മറ്റ് ചുമതലകൾ ഏൽപ്പിക്കുന്നതെന്നാണ് സംഘടനകൾ വിശദമാക്കുന്നത്. വിദ്യാഭ്യാസ സംബന്ധിയായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യമായ സാഹചര്യം അധ്യാപകർക്ക് നൽകണമെന്നും സംഘടന വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം