ജയ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനിടെ യുവതി മരിച്ചതിന് പിന്നാലെ ബന്ധുക്കള്‍ ചികിത്സ പിഴവ് ആരോപിച്ച് സംഘ‌‌ർഷമുണ്ടാക്കിയിരുന്നു.


ജയ്പൂർ: രാജസ്ഥാനില്‍ വനിത ഡോക്ടര്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് രാജസ്ഥാന്‍ സർക്കാര്‍. ഗര്‍ഭിണിയുടെ മരണത്തില്‍ ചികിത്സപിഴവ് ആരോപിച്ച് കേസെടുത്തതിന് പിന്നാലെയാണ് ഡോക്ടർ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം തുടരുകയാണ്.

ജയ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനിടെ യുവതി മരിച്ചതിന് പിന്നാലെ ബന്ധുക്കള്‍ ചികിത്സ പിഴവ് ആരോപിച്ച് സംഘ‌‌ർഷമുണ്ടാക്കിയിരുന്നു. സംഭവത്തില്‍ പൊലീസ് ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ അർച്ചനക്കും ഭ‌ർത്താവ് ഡോ.സുനീത് ഉപാധ്യായക്കുമെതിരെ കേസെടുത്തു. ഇത് കടുത്ത സമ്മര്‍ദ്ദത്തിലേക്ക് നയിച്ചതോടെയാണ് ഡോക്ടര്‍ അർച്ചന ആത്മഹത്യ ചെയ്തത്.

ചികിത്സപിഴവ് ഉണ്ടായിട്ടില്ലെന്നും മരണത്തോടെ തന്‍റെ നിരപരാധിത്വം തെളിയട്ടെയെന്നും മൃതദേഹത്തിനടുത്ത് നിന്ന് കണ്ടെടുത്ത ആത്മഹത്യ കുറിപ്പില്‍ കുറിച്ചിട്ടുണ്ട്. ഡോക്ടര്‍മാരെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും ആത്മഹത്യ കുറിപ്പിലുണ്ട്. അർച്ചനക്ക് ആത്മഹത്യ ചെയ്യേണ്ടിവന്ന സാഹചര്യം ചൂണ്ടിക്കാട്ടി ഡോക്ടര്‍മാർ വിവിധയിടങ്ങളില്‍ പ്രതിഷേധിക്കുന്നുണ്ട്.

യ്പൂരിലെയും ദൗസയിലേയും സ്വകാര്യ ആശുപത്രികള്‍ പ്രതിഷേധത്തിന്‍റ ഭാഗമായി അടച്ചിട്ടു. ഐഎംഎ രാജസ്ഥാൻ ഘടകം 24 മണിക്കൂര്‍ മെഡിക്കല്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ആത്മഹത്യക്ക് കാരണക്കാരയവര്‍ക്കെതിരെ നടപടി വേണമെന്നും എഫ്ഐആര്‍ പിന്‍വലിക്കണമെന്നും ഗൈനക്കോളജിസ്റ്റുമാരുടെ സംഘടന ആവശ്യപ്പെട്ടു.