ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ്; സുപ്രീംകോടതി ഹർജി ഇന്ന് പരിഗണിക്കും
ബിൽക്കീസ് ബാനുവിനോടൊപ്പം നിരവധി രാഷ്ട്രീയ, പൗരാവകാശ പ്രവർത്തകരും നൽകിയ ഹർജികളും ഇന്ന് പരിഗണിക്കും.
ദില്ലി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ മോചിപ്പിച്ചതിനെതിരെ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. 2002ൽ ഗുജറാത്ത് കലാപത്തിൽ ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെയാണ് ഗുജറാത്ത് സർക്കാർ മോചിപ്പിച്ചത്. ഇതിനെതിരെ ബിൽക്കീസ് ബാനു നൽകിയ ഹർജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. ബിൽക്കീസ് ബാനുവിനോടൊപ്പം നിരവധി രാഷ്ട്രീയ, പൗരാവകാശ പ്രവർത്തകരും നൽകിയ ഹർജികളും ഇന്ന് പരിഗണിക്കും.
ജസ്റ്റിസുമാരായ കെ എം ജോസഫും ബി വി നാഗരത്‌നയും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മാർച്ച് 22 ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിഷയം അടിയന്തര ലിസ്റ്റിംഗിനായി നിർദ്ദേശിക്കുകയും ഹർജി കേൾക്കാൻ പുതിയ ബെഞ്ച് രൂപീകരിക്കാനും ആവശ്യപ്പെട്ടിരുന്നു. നേരത്തെ, ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് ത്രിവേദി പിന്മാറിയിരുന്നു. നവംബർ 30നാണ് പ്രതികളെ മോചിപ്പിച്ചതിനെതിരെ ബിൽക്കീസ് ബാനു സുപ്രീംകോടകതിയിൽ ഹർജി നൽകിയത്. ഗുജറാത്ത് സർക്കാർ ആഗസ്റ്റ് 15നാണ് പ്രതികളെ മോചിപ്പിച്ചത്.
ഗുജറാത്ത് കലാപത്തിന് ഇരയായ ബില്‍ക്കീസ് ബാനുവിന് രണ്ടാഴ്ചക്കകം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി
അതേസമയം, ഗുജറാത്തിൽ സർക്കാർ പരിപാടിയിൽ ബിജെപി എംപിയോടും എംഎൽഎയോടും വേദി പങ്കിട്ട് ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതിയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ദഹോദ് ജില്ലയിലെ കർമാഡി വില്ലേജിലാണ് ജലവിതരണ പദ്ധതി പരിപാടി നടന്നത്. മാർച്ച് 25 ന് നടന്ന പരിപാടിയിലാണ് ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതിയായ ശൈലേഷ് ചിമൻലാൽ ഭട്ട് പങ്കെടുത്തത്.
എം പി സ്ഥാനം പുനഃസ്ഥാപിക്കാത്തതിനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ച് മുഹമ്മദ് ഫൈസൽ
ദാഹോദ് എംപി ജസ്വന്ത് സിൻ ഭാഭോറിനും സഹോദരനും ലിംഖേഡ എംഎൽഎയുമായ സൈലേഷ് ഭാഭോറിനൊപ്പം ശൈലേഷ് ചിമൻലാൽ ഭട്ട് വേദിയിൽ നിൽക്കുന്നത് ചിത്രങ്ങളിൽ കാണാം. ചടങ്ങിൽ അവർക്കൊപ്പം പൂജയിൽ പങ്കെടുക്കുന്ന ചിത്രങ്ങളും ഫോട്ടോകൾക്ക് പോസ് ചെയ്യുന്നതും വീഡിയോയിൽ കാണുന്നുണ്ട്. ഇരുനേതാക്കളും ചിത്രങ്ങളും വീഡിയോകളും ട്വീറ്റ് ചെയ്തു. എന്നാൽ സംഭവം ചർച്ചയായതോടെ ഇരുവരും പ്രതികരിക്കാൻ തയ്യാറായില്ല.