ചെന്നൈയിലും തിരുവളളൂരിലും റെ‍ഡ് അലർട്ടാണ്. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപേട്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചി‌‌ട്ടുണ്ട്.

തമിഴ്നാട്: ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും ചെന്നൈ ഉൾപ്പെ‌ടുന്ന വടക്കൻ തമിഴ്നാട്ടിൽ വ്യാപക മഴ തു‌ടരുകയാണ്. ചെന്നൈയിലും തിരുവളളൂരിലും റെ‍ഡ് അലർട്ടാണ്. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപേട്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചി‌‌ട്ടുണ്ട്. കനത്ത മഴയെ തുടർന്ന് ചെന്നൈയിലെ ന​ഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ടാണ്. പലയിടത്തും വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിപ്പോയ കാഴ്ചകളും പുറത്തുവന്നിട്ടുണ്ട്. തമിഴ്നാ‌ട്ടിൽ മഴക്കെ‌‌ടുതിയിൽ മരണം നാലായി. ശ്രീലങ്കയിൽ 350 മരണമാണ് ആകെ സ്ഥിരീകരിച്ചത്. കാലാവസ്ഥ പ്രവചനം തെറ്റിച്ചുള്ള മഴയാണ് കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ചെന്നൈ ന​ഗരത്തിൽ പെയ്തു കൊണ്ടിരിക്കുന്നത്. രാവിലെ തിരുവള്ളൂർ ജില്ലയിൽ യെല്ലോ അലർട്ട് മാത്രമാണുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ പതിവുപോലെ സ്കൂളിലേക്കും കോളേജിലേക്കും വിദ്യാർത്ഥികൾ എത്തിയിരുന്നു. തുടർന്ന് 7 മണിയോടെയാണ് മഴ അതിശക്തമായത്.

രാവിലെ മുതൽ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളുർ, റാണിപ്പെട്ട് ജില്ലകളിൽ വ്യാപകമായി മഴ പെയ്തതോടെ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. വിഴുപ്പുറത്ത് ആടുകളെ തിരഞ്ഞ് പുറത്തിറങ്ങിയ 55കാരൻ ഷോക്കേറ്റ് മരിച്ചു. 90,000 ഹെക്ടർ കൃഷിഭൂമിയിൽ വെള്ളം കയറിയതോടെ ഡെൽറ്റ ജില്ലകളിലെ കർഷകരുടെ ദുരിതം ഇരട്ടിയായി. ശ്രീലങ്കയിൽ കുറഞ്ഞത് 15,000 വീടുകൾ തകർന്നതായാണ് യുഎൻ റിപ്പോർട്ട്. ദുരിതാശ്വാസ പ്രവർത്തനത്തിനിടെ കാണാതായ 5 ലങ്കൻ നാവികസേനാംഗങ്ങളുടെ മരണം സ്ഥിരീകരിച്ചു. ഇന്ത്യൻ യുദ്ധക്കൽ ഐഎൻഎസ് സുകന്യ ട്രിങ്കോമാലിയിലെത്തിയത് തമിഴ് വംശജർ അടക്കമുള്ള ദുരിതബാധിതർക്ക് ആശ്വാസമായി. ലങ്കയുടെ പുനർനിർമാണത്തിന് വെല്ലുവിളി ഏറെയാണെന്നും അടിയന്തരാവസ്ഥയിലെ പ്രത്യേക അധികാരങ്ങൾ പ്രതിസന്ധി മറികടക്കാൻ മാത്രമേ ഉപയോഗിക്കൂ എന്നും പ്രസിഡന്റ് അനുര കുമാര ദിസനായകെ പറഞ്ഞു.