കനത്ത മഴ: മുംബൈയിൽ റെഡ് അലർട്ട്, ട്രെയിൻ-വിമാന സർവ്വീസുകൾ വൈകുന്നു
വിമാന സർവ്വീസുകൾ 10 മുതൽ 15 മിനിറ്റ് വരെ വൈകുന്നതായി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ അറിയിച്ചിട്ടുണ്ട്.
മുംബൈ: മഹാരാഷ്ട്രയില്‍ മഴ കനത്തു. മുംബൈ, പാൽഘർ, താനെ, നവി മുംബൈ എന്നിവിടങ്ങളിലാണ് ശക്തമായി മഴ പെയ്യുന്നത്. മുംബൈയിൽ അടുത്ത 24 മണിക്കൂറിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. റെയിൽവേ പാതയിൽ വെള്ളം കയറിയതിനാൽ ട്രെയിനുകൾ വൈകുന്നതിനും റദ്ദാക്കുന്നതിനും കാരണമാകുന്നതായി കേന്ദ്ര റെയിൽവേ അറിയിച്ചു.
നല്ലസോപര, വിരാർ എന്നിവിടങ്ങളിലെ ട്രെയിൻ സർവീസുകൾ റദ്ദാക്കി. റെയിൽവേ സ്റ്റേഷനുകളിലെ റിസർവേഷൻ ഓഫീസുകളിൽ റി ഫണ്ട് കൗണ്ടറുകൾ ഒരുക്കിയതായി അധികൃതർ അറിയിച്ചു. വിമാന സർവ്വീസുകൾ 10 മുതൽ 15 മിനിറ്റ് വരെ വൈകുന്നതായി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ അറിയിച്ചിട്ടുണ്ട്.
കനത്ത മഴയെത്തുടർന്ന് നഗരത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ മുംബൈയിൽ ശരാശരി 200 മില്ലിമീറ്റർ മഴ വരെയാണ് ലഭിച്ചത്. മുംബൈ നഗരത്തിന്റെ പലഭാഗങ്ങളും വെള്ളക്കെട്ടിലായിരിക്കുകയാണ്. നഗരത്തിൽ വെള്ളക്കെട്ടുയർന്നത് റോഡ് ഗതാഗതത്തെയും സാരമായി ബാധിച്ചിരിക്കുകയാണ്. നഗരത്തിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
മിതി നദിയുടെ പരിസരത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. നദീ തീരത്തെ ആളുകളെ ഒഴിപ്പിച്ച് കോർപ്പറേഷന്റെ ക്യാമ്പുകളിലേക്ക് മാറ്റി തുടങ്ങിയിട്ടുണ്ട്. കടൽത്തീരത്ത് പോകരുതെന്നും വെള്ളം താഴുന്നതുവരെ സുരക്ഷിതമായ സ്ഥലങ്ങളിൽ താമസിക്കാനും അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടിയന്തര സഹായത്തിനായി 100 എന്ന നമ്പറിലേക്ക് വിളിക്കണമെന്ന് മുംബൈ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.