ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം, നാല് സംസ്ഥാനങ്ങളിൽ മഴ തുടരും, ജാഗ്രത
കിഴക്കൻ രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ ഇന്നും നാളെയും അതി തീവ്ര മഴയുണ്ടാകും. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം നാളെയോടെ രൂപപ്പെടുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ദില്ലി: മധ്യപ്രദേശ്, തെലുങ്കാന, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കിഴക്കൻ രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ ഇന്നും നാളെയും അതി തീവ്ര മഴയുണ്ടാകും. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം നാളെയോടെ രൂപപ്പെടുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, മഴ കനത്തതോടെ ഹിമാചൽ പ്രദേശിലും പശ്ചിമ ബംഗാളിലും പലയിടങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഹിമാചൽ പ്രദേശ്, , ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ് അടക്കമുള്ള ജില്ലകളിൽ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. മുൻകരുതലെന്ന നിലയിൽ പശ്ചിമ ബംഗാളിലെ റാംനഗർ ബ്ലോക്കിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചു.
വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഹിമാചൽ പ്രദേശിലെ കുളുവിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. പലപ്രദേശങ്ങളിലും വെള്ളം കയറി ജനജീവിതം തടസ്സപ്പെട്ടു. ആന്ധ്രാപ്രദേശിൽ കൃഷ്ണ ജില്ലയിൽ വെള്ളപ്പൊക്കമുണ്ടായി. പലയിടത്തും വീടുകളടക്കം വെള്ളത്തിനടിയിലാണ്. ഇവിടങ്ങളിൽ നിന്നും ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു. മധ്യപ്രദേശിൽ തവ ഡാമിന്‍റെ അഞ്ച് ഷട്ടറുകള്‍ തുറന്നു.