പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് കോടതി.

മുംബൈ: പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി കുറയ്ക്കുന്നത് സജീവമായി പരിഗണിക്കണമെന്ന് കോടതി. മറ്റ് പല രാജ്യങ്ങളും ഇതിന് 14-നും 16-നും ഇടയിൽ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബോംബെ ഹൈക്കോടതി ഇക്കാര്യത്തിൽ നിയമനിർമാണ സംവിധാനങ്ങളുടെ ശ്രദ്ധ ക്ഷണിച്ചത്. ഇന്ത്യയിൽ നിലവിലെ പ്രായപരിധിയായ 18 വയസ്സ് ആഗോളതലത്തിൽ ഏറ്റവും ഉയർന്നതാണ്. പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തിന് പ്രായപൂർത്തിയാവാത്തവരെ ശിക്ഷിക്കുന്നത് അവരുടെ താൽപ്പര്യത്തിന് വിരുദ്ധമാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഉഭയസമ്മതത്തോടെ ബന്ധം പുലർത്തിയതിന് 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ടയാളുടെ അപ്പീൽ പരിഗണിക്കവെ ആയിരുന്നു കോടതിയുടെ നിരീക്ഷണം.

ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം(പോക്സോ) പ്രാബല്യത്തിൽ വന്നതിന് ശേഷം ഇത്തരത്തിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിരവധി കൗമാരക്കാർ പ്രോസിക്യൂട്ട് ചെയ്യപ്പെടുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ ഭൂരിഭാഗം രാജ്യങ്ങളും 14 -നും 16 -നും ഇടയിൽ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. ഇന്ത്യയിൽ അത് 18 വയസാണ്. ലോകത്ത് നടക്കുന്ന കാര്യങ്ങൾ ഇന്ത്യയും ശ്രദ്ധിക്കണം. കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതുപോലെ തന്നെ പ്രധാനമാണ് താൽപര്യവിരുദ്ധമായി ആളുകൾ നിയമം മൂലം ശിക്ഷിക്കപ്പെടുന്നതുമെന്നും കോടതി പറഞ്ഞു.

എതിർ ലിംഗങ്ങൾ തമ്മിലുണ്ടാകുന്ന സ്വാഭാവിക വികാരങ്ങളെ തടയാൻ പോക്സോ നിയമത്തിന് കഴിയില്ല. പ്രത്യേകിച്ച് കൗമാരക്കാർക്കിടയിൽ ഉണ്ടാകുന്ന ജീവശാസ്ത്രപരവും മാനസികവുമായി മാറ്റങ്ങൾ ഇതിന് കാരണമാണ്. അതിനാൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ബന്ധത്തിലേർപ്പെട്ടതിന് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ശിക്ഷിക്കുന്നത് ഇവരുടെ താൽപ്പര്യത്തിന് വിരുദ്ധമാകുമെന്നും ജസ്റ്റിസ് ഡാംഗ്രെ കൂട്ടിച്ചേർത്തു. 1940 മുതൽ 2012 വരെ ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായം 16 വയസായി നിലനിർത്തിയിരുന്നു. 

Read more:  'ചാക്കിന് 50 രൂപ കുറച്ച് സിമന്റ്!, 100 ചാക്കിന്റെ ലോഡ് ഉടനെത്തും, പണം ഗൂഗിൾ പേയിൽ മതി'; 32000 തട്ടി, അറസ്റ്റ്

കാലക്രമേണ പ്രായപരിധി വർധിച്ചു. പോക്സോ വന്നതോടെ ഇത് 18 വയസിലേക്ക് എത്തി. ആഗോളതലത്തിൽ ലൈംഗിക സമ്മതത്തിനുള്ള ഏറ്റവും ഉയർന്ന പ്രായമാണിത്. ജർമ്മനി, ഇറ്റലി, പോർച്ചുഗൽ, ഹംഗറി തുടങ്ങിയ രാജ്യങ്ങളിൽ 14 വയസ് മുതലുള്ള കുട്ടികൾ ലൈംഗികതയ്ക്ക് സമ്മതം നൽകാൻ പ്രാപ്തരാണ്. ഇംഗ്ലണ്ട്, വെയിൽസ്, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ പോലും സമ്മതത്തിന്റെ പ്രായം 16 ആണ്. ജപ്പാൻ സമ്മതത്തിന്റെ പ്രായം 13 വയസ്സായി നിശ്ചയിച്ചിരിക്കുന്നതായും ജസ്റ്റിസ് ഡാംഗ്രെ എടുത്തുപറഞ്ഞു,