ഉത്തർപ്രദേശിലെ ഗാസിപുരിന് സമീപം ഗംഗാ നദിയിൽ പതിറ്റാണ്ടുകൾക്ക് ശേഷം ഹിൽസ മത്സ്യത്തെ കണ്ടെത്തി. ഫറാക്ക ബാരേജിൽ പുതിയ ഫിഷ് പാസ് സ്ഥാപിച്ചതിന് പിന്നാലെയാണ് ഈ അപൂർവ കാഴ്ച. മത്സ്യബന്ധന മേഖലയ്ക്ക് വലിയ പ്രതീക്ഷ നൽകുന്ന വാർത്തയാണിത്.

ലഖ്നൗ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഗംഗാ നദിയിലേക്ക് ഹിൽസ മത്സ്യം തിരിച്ചെത്തുന്നു. ഉത്തർപ്രദേശിലെ ഗാസിപുരിന് സമീപം ഗംഗയിൽ രണ്ട് ഹിൽസ മത്സ്യങ്ങളെയാണ് ഈ ആഴ്ച ഗവേഷകർ കണ്ടെത്തിയത്. 1970 കളിൽ പശ്ചിമ ബംഗാളിലെ ഫറാക്ക ബാരേജ് നിർമ്മിച്ചതോടെ ഗംഗയുടെ മുകൾത്തട്ടിലേക്ക് ഹിൽസയുടെ പ്രജനനത്തിനായുള്ള ദേശാടനം നിലച്ചിരുന്നു.

സമുദ്രജലത്തിൽ ജീവിക്കുകയും പ്രജനനത്തിനായി നദികളിലേക്ക് ദേശാടനം നടത്തുകയും ചെയ്യുന്ന മത്സ്യമാണ് ഹിൽസ. ഫറാക്ക ബാരേജ് വന്നതോടെ പ്രയാഗ്‌രാജ്, ആഗ്ര തുടങ്ങിയ സ്ഥലങ്ങളിൽ സുലഭമായിരുന്ന ഹിൽസ ഗംഗയുടെ ഈ ഭാഗങ്ങളിൽ നിന്ന് പൂർണമായും അപ്രത്യക്ഷമായി. ഇത് ഈ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ സാരമായി ബാധിച്ചിരുന്നു.

എന്നാൽ ഇപ്പോൾ ഹിൽസയുടെ ഈ മടങ്ങിവരവിന് വഴിയൊരുക്കിയത് ഫറാക്ക ബാരേജിൽ ഈ വർഷം ഫെബ്രുവരിയിൽ സ്ഥാപിച്ച പുതിയ ഫിഷ് ലോക്ക് ഗേറ്റാണ്. നമാമി ഗംഗേ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഈ ഫിഷ് പാസ്, മത്സ്യങ്ങൾക്ക് ബാരേജ് മറികടന്ന് നദിയുടെ മുകൾത്തട്ടിലേക്ക് സഞ്ചരിക്കാൻ സഹായിക്കുന്നു. ഇതിന്റെ ഫലപ്രാപ്തിയാണ് ഗാസിപുരിലെ കണ്ടെത്തൽ സൂചിപ്പിക്കുന്നത്.

ഗവേഷകർക്ക് മുന്നിൽപ്പെട്ട അതിഥികൾ

ഐസിഎആർ-സെൻട്രൽ ഇൻലാൻഡ് ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തലിന് പിന്നിൽ. ഫിഷ് പാസിന്റെ സ്വാധീനം പഠിക്കാനെത്തിയതായിരുന്നു ഡയറക്ടർ ബസന്ത കുമാർ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം. പ്രാദേശിക മത്സ്യത്തൊഴിലാളികൾ പിടിച്ച മത്സ്യങ്ങളെ പരിശോധിച്ചപ്പോഴാണ് അവ ഹിൽസയാണെന്ന് സംഘം സ്ഥിരീകരിച്ചത്.

പിടികൂടിയ മത്സ്യങ്ങളിലൊന്നിന് 450 ഗ്രാമും മറ്റൊന്നിന് 510 ഗ്രാമും ഭാരമുണ്ടായിരുന്നു. ഫറാക്ക ബാരേജിൽ നിന്ന് ഏകദേശം 700 കിലോമീറ്റർ മുകളിലായാണ് ഗാസിപുർ സ്ഥിതി ചെയ്യുന്നത്. ഇത്രയും ദൂരം ഹിൽസ സഞ്ചരിച്ചെത്തിയത് ഫിഷ് പാസ് വിജയകരമാണെന്നതിന്റെ വ്യക്തമായ തെളിവായി ശാസ്ത്രലോകം കാണുന്നു. ജലത്തിന്റെ ഒഴുക്ക് നിയന്ത്രിച്ച് മത്സ്യങ്ങളെ ആകർഷിക്കുന്ന രീതിയിലാണ് ഫിഷ് പാസ് പ്രവർത്തിക്കുന്നത്. കൂടുതൽ ഹിൽസ മത്സ്യങ്ങൾ ഗംഗയുടെ മുകൾത്തട്ടിലേക്ക് എത്തുന്നുണ്ടോയെന്ന് നിരീക്ഷിച്ചുവരികയാണെന്ന് സിഫ്രിയിലെ ഗവേഷകർ അറിയിച്ചു. ഹിൽസയുടെ ഈ തിരിച്ചുവരവ് ഗംഗയുടെ ആവാസവ്യവസ്ഥയ്ക്ക് മാത്രമല്ല, ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും പുതിയ പ്രതീക്ഷ നൽകുകയാണ്.