അഴിമതി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് ഹിമാചൽ പ്രദേശ് ബിജെപി അധ്യക്ഷൻ രാജി വച്ചു
മെഡിക്കൽ ഉപകരണം വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിയിൽ ബിജെപിക്ക് പങ്കുണ്ടെന്ന് കോൺഗ്രസും സിപിഎമ്മും ആരോപിച്ചിരുന്നു.
ദില്ലി: ഹിമാചൽ പ്രദേശ് ബിജെപി അധ്യക്ഷൻ രാജീവ് ബിൻദൽ രാജി വച്ചു. മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ടുയർന്ന അഴിമതിയിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ടാണ് രാജിയെന്ന് ബിൻദൽ പറഞ്ഞു.
മെഡിക്കൽ ഉപകരണം വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിയിൽ ബിജെപിക്ക് പങ്കുണ്ടെന്ന് കോൺഗ്രസും സിപിഎമ്മും ആരോപിച്ചിരുന്നു. സംഭവത്തിൽ അറസ്റ്റിലായ ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.അജയ് ഗുപ്ത ഒരു ബിജെപി നേതാവുമായി സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തു വന്നിരുന്നു. ഇതേതുടർന്നാണ് കഴിഞ്ഞയാഴ്ച അജയ് ഗുപ്തയെ വിജിലൻസ് അറസ്റ്റ് ചെയ്തത്. അജയ് ഗുപ്ത അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് വിജിലൻസ് കണ്ടെത്തിയത്.
പാർട്ടിക്കുള്ളിൽ തന്നെ ചിലർ അഴിമതിയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനാലാണ് ധാർമ്മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് താൻ രാജിവെക്കുന്നത് എന്നുമാണ് ബിൻദാൽ രാജിക്കത്തിൽ പറഞ്ഞിരിക്കുന്നത്.
Read Also: ബെവ്ക്യു ആപ്പ് വൈകുന്നു; റിവ്യു തുടരുന്നേയുള്ളു; ബുക്കിങിന് ആദ്യ ദിവസം സമയപരിധി ഒഴിവാക്കി...