മേഘാലയിലെ ഹണിമൂൺ കൊലപാതക കേസിൽ പ്രതിയായ സോനത്തിന് ഒളിവിൽ താമസിക്കാൻ സൗകര്യമൊരുക്കിയ രണ്ടുപേർ അറസ്റ്റിൽ. അപ്പാർട്ട്മെൻറ് ഉടമയും സുരക്ഷാ ഉദ്യോഗസ്ഥനുമാണ് അറസ്റ്റിലായത്.

ദില്ലി: മേഘാലയിലെ ഹണിമൂൺ കൊലപാതകവുമായി രണ്ടുപേർ കൂടി അറസ്റ്റിൽ. കൊലപാതകത്തിനുശേഷം പ്രതിയായ സോനത്തിന് ഒളിവിൽ താമസിക്കാൻ സൗകര്യമൊരുക്കിയ രണ്ടുപേരാണ് അറസ്റ്റിലായത്. സോനം ഒളിവിൽ താമസിച്ച അപ്പാർട്ട്മെൻറിന്റെ ഉടമയും ഇവിടുത്തെ സുരക്ഷാ ഉദ്യോഗസ്ഥനുമാണ് അറസ്റ്റിലായത്. തെളിവ് നശിപ്പിക്കാൻ അടക്കം ഇവർ സഹായിച്ചെന്ന് മേഘാലയ പൊലീസ് അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

പ്രതിയായ സോനം മൂന്ന് ഗുണ്ടകളോടൊപ്പം ചേർന്ന് കൃത്യം നിർവഹിച്ച് ദിവസങ്ങൾക്ക് ശേഷം വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ പരിശോധിക്കാനായി ഡാറ്റ കണക്ഷൻ ഓൺ ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ദമ്പതികളുടെ കയ്യിൽ ആകെയുണ്ടായിരുന്നത് നാല് മൊബൈൽ ഫോണുകൾ ആണ്. കൊലക്ക് ശേഷം രാജാ രഘുവംശിയുടെ ഫോണ്‍ പൊട്ടിച്ച് വലിച്ചെറിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. എന്നാൽ സോനത്തിന്റെ കൈവശം ബാക്കിയുണ്ടായിരുന്ന മറ്റ് മൂന്ന് മൊബൈൽ ഫോണുകൾ ഇപ്പോഴും കാണാനില്ലെന്നും അവക്കായി തെരച്ചിൽ നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു.

എന്നാൽ സോനത്തെ കണ്ടെത്താൻ പൊലീസിന് നി‍‍ർണായകമായത് ഇൻഡോറിൽ എത്തിയ ശേഷം സിം കാർഡ് ആക്ടീവ് ആക്കിയതാണ്. വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ പരിശോധിക്കാനാണ് സോനം ഡാറ്റ ഓണാക്കിയതെന്നും ഇതിനായി മൂന്ന് ഫോണുകളിൽ ഒന്ന് ഉപയോഗിച്ചുവെന്നും പൊലീസ് പറഞ്ഞു.

അതേ സമയം അറസ്റ്റിനുശേഷം, ഇത്രയും ദിവസം കഴിഞ്ഞിട്ടും ആ ഫോണുകൾക്ക് എന്തു സംഭവിച്ചെന്നതു സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ പൊലീസ് ഇപ്പോഴും സോനത്തെ ചോദ്യം ചെയ്തു വരികയാണ്. ഉത്തർപ്രദേശിലെയും മധ്യപ്രദേശിലെയും പല ജില്ലകളിലും മൂന്ന് ഫോണുകൾക്കായുള്ള തിരച്ചിൽ നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.