കർണാടകയിലെ തുംകൂരുവിൽ ദുരഭിമാന കൊലപാതകം. മകളെ പിതാവ് കൊലപ്പെടുത്തി കുഴിച്ചിട്ടു. മേഘ്നയാണ് കൊല്ലപ്പെട്ടത്. ഏപ്രിൽ 16 മുതലാണ് മേഘനയെ കാണാതായത്.
ബെംഗളൂരു: കർണാടകയിലെ തുംകൂരുവിൽ ദുരഭിമാന കൊലപാതകം. ബന്ധത്തിലുള്ള യുവാവിനെ പ്രണയിച്ച മകളെ പിതാവ് കൊലപ്പെടുത്തി കുഴിച്ചിട്ടു. സംഭവത്തിനുശേഷം പൊലീസ് സ്റ്റേഷനിൽ എത്തി മകളെ കാണാനില്ലെന്ന് പരാതി നൽകിയ ഇയാൾ അന്വേഷണം ഊർജ്ജിതമായതോടെ ഒളിവിൽ പോകുകയായിരുന്നു. ഏപ്രിൽ 16 മുതൽ മകളെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കൾ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസാണ് ഒടുവിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ നടത്തിയത്.

ഒരു മാസത്തിലേറെയായി കാണാനില്ലാതിരുന്ന മേഘ്ന എന്ന 17കാരി കൊല്ലപ്പെട്ടതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പിന്നാലെ പിതാവ് തിമ്മരായപ്പയെ തുംകൂരു പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ ബന്ധത്തിൽപ്പെട്ട ഒരു യുവാവിനെ 17 കാരിയായ മേഘ്ന പ്രണയിച്ചിരുന്നു. 18 വയസ്സ് തികഞ്ഞാൽ ഈ വിവാഹം നടത്താൻ യുവാവിന്റെ വീട്ടുകാർ തയാറുമായിരുന്നു. ഈ തീരുമാനത്തോട് തിമ്മരായപ്പയ്ക്ക് പക്ഷെ യോജിപ്പുണ്ടായിരുന്നില്ല. ഇതിനെ ചൊല്ലി മകളുമായി നിരന്തരം വഴക്കിട്ടിരുന്ന ഇയാൾ ഏപ്രിൽ 16ന് മേഘ്നയെ കിണറ്റിനകത്തേക്ക് തള്ളിയിട്ടു വലിയ പാറക്കഷണം മുകളിലേക്ക് ഇടുകയായിരുന്നു. മകൾ മരിച്ചതോടെ മൃതദേഹം പുറത്തെടുത്ത് ഇയാൾ വീടിനു സമീപത്ത് കുഴിച്ചിടുകയും ചെയ്തു. വൈകിട്ട് ജോലി കഴിഞ്ഞ് എത്തിയ അമ്മ മേഘ്നയെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലും ആയിരുന്നു. പിന്നാലെ ഇവർ കല്ലൻപേല്ല പൊലീസ് സ്റ്റേഷനിൽ എത്തുകയും പരാതി നൽകുകയും ആയിരുന്നു.
ഈ സമയമെല്ലാം തിമ്മരായപ്പയും കൂടെ ഉണ്ടായിരുന്നു. എന്നാൽ, മേഘ്നയ്ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെ ഇയാൾ ഒളിവിൽ പോയി ധർമ്മസ്ഥലയിലും തിരുപ്പതിയിലും എല്ലാം ഒളിവിൽ കഴിഞ്ഞ ഇയാളെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ഇയാൾ കാണിച്ചു നൽകിയ സ്ഥലത്ത് കുഴിയെടുത്ത പൊലീസ് തഹസിൽദാരുടെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. തിമ്മരായപ്പയെ റിമാൻഡ് ചെയ്തിട്ടുണ്ട്.

