സുരക്ഷാ വീഴ്ച മുതലെടുത്ത് വിഷയ വിദഗ്ധർ ചോദ്യങ്ങൾ പുറത്തേക്ക് കടത്തുകയായിരുന്നുവെന്ന് കണ്ടെത്തൽ.
ദില്ലി: നീറ്റ് ചോദ്യങ്ങൾ വിഷയ വിദഗ്ധരിൽ ഒരാൾ പേപ്പറിൽ എഴുതി പുറത്തേക്ക് കടത്തുക ആയിരുന്നുവെന്ന് സിബിഐ കണ്ടെത്തി. മറ്റ് രണ്ടു പേർ ആകട്ടെ ചോദ്യങ്ങൾ ഓർത്തുവച്ച് കുറിപ്പുകളാക്കി ചോർത്തി. ചോദ്യങ്ങൾ തയ്യാറാക്കിയവർക്ക് ദേഹപരിശോധനയോ സിസിടിവി നിരീക്ഷണമോ ഉണ്ടായില്ലെന്നും സിബിഐ കണ്ടെത്തി.
ബയോളജി, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിലെ വിദഗ്ധരാണ് ചോദ്യങ്ങൾ പുറത്തേക്ക് എത്തിച്ചത്. മൂന്ന് പേർക്കും പേപ്പർ നൽകിയിരുന്നു. ഒരാൾ ആ പേപ്പറിൽ ചോദ്യങ്ങൾ എഴുതി പുറത്തെത്തിക്കുക ആയിരുന്നു. 135ഓളം ചോദ്യങ്ങളാണ് ഇത്തരത്തിൽ പുറത്തെത്തിച്ചത്. ബാക്കി രണ്ടു പേർ ചോദ്യങ്ങൾ ഓർത്തുവച്ച് പുറത്തിറങ്ങിയ ഉടൻ പേപ്പറിലേക്ക് പകർത്തി. രണ്ട് പാളിച്ചകളാണ് സിബിഐ കണ്ടെത്തിയത്. സിസിടിവി നിരീക്ഷണമോ പുറത്തേക്ക് പോകും മുൻപ് ദേഹപരിശോധനയോ ഉണ്ടായില്ല എന്നാണ് സിബിഐയുടെ കണ്ടെത്തൽ.
നീറ്റിൽ മാറ്റങ്ങൾ പരിഗണനയിൽ
അതിനിടെ നീറ്റ്-യുജി പരീക്ഷകൾ രണ്ടു ഘട്ടങ്ങളിലായി നടത്തുന്നത് പരിഗണനയിലെന്ന് റിപ്പോർട്ട്. ജെഇഇ മാതൃക നടപ്പാക്കാനാണ് കേന്ദ്ര സർക്കാരിന്‍റെ ആലോചന. കൂടാതെ സിബിടി രീതിയിലേക്കുള്ള മാറ്റവും പരിഗണയിലുണ്ട്. വിഷയത്തില്‍ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന് ശേഷം അന്തിമ തീരുമാനം കൈക്കൊള്ളും. നിലവിലുള്ള ഒഎംആർ ഷീറ്റ് അടയാളപ്പെടുത്തുന്ന രീതിക്ക് പകരം കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായ സിബിടി രീതിയിലേക്ക് നീറ്റ് പരീക്ഷ മാറ്റുക എന്നതാണ് പ്രധാന ആലോചന.
ചോദ്യപേപ്പർ ചോർച്ചയും ഒഎംആർ മൂല്യനിർണയത്തിലെ ക്രമക്കേടുകളും പൂർണമായി തടയുകയാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയായ ജെഇഇ മാതൃകയിൽ, നീറ്റ് പരീക്ഷയും രണ്ട് ഘട്ടങ്ങളായി നടത്തുന്നത് പരിഗണനയിലുണ്ട്. വർഷത്തിൽ ഒരു തവണ മാത്രം നടത്തുന്നതിന് പകരം വിദ്യാർത്ഥികൾക്ക് സമ്മർദ്ദം കുറയ്ക്കുന്നതിനായി രണ്ട് അവസരങ്ങൾ നൽകുന്ന കാര്യവും എൻ.ടി.എയുടെ അജണ്ടയിലുണ്ട്.
പരീക്ഷ നടത്തിപ്പിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ അധ്യക്ഷനായ ഉന്നതതല വിദഗ്ധ സമിതി കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 100-ലധികം ശുപാർശകൾ അടങ്ങിയ ഈ റിപ്പോർട്ടിലാണ് സിബിടി രീതിയും ഘട്ടം ഘട്ടമായുള്ള മാറ്റങ്ങളും സമിതി മുന്നോട്ടുവെച്ചിട്ടുള്ളത്.

