ലഷ്കർ ഇ തൊയ്ബ കമാൻഡർ ലത്തീഫ് ഭട്ടിനായി തെരച്ചിൽ ഊർജിതമാക്കി ജമ്മു കശ്മീർ പൊലീസ്. ജമ്മുവിൽ അടുത്തിടെ നടന്ന ആക്രമണങ്ങൾക്ക് പിന്നിലെ ബുദ്ധികേന്ദ്രമെന്ന് കരുതുന്ന ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

ജമ്മു: ലഷ്കർ ഇ തൊയ്ബ കമാൻഡർ ലത്തീഫ് ഭട്ടിനായി ജമ്മു കശ്മീരിൽ തെരച്ചിൽ ഊർജിതം. ലത്തീഫ് ഭട്ടിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ജമ്മു കശ്മീർ പൊലീസ് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. തെക്കൻ കശ്മീരിലെ വിവിധ ജില്ലകളിലും ജമ്മുവിൻ്റെ ഭാഗങ്ങളിലും ലത്തീഫ് ഭട്ടിൻ്റെ ചിത്രങ്ങൾ പൊലീസ് പതിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണമെന്നും വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമാക്കി സൂക്ഷിക്കുമെന്നും പൊലീസ് പൊതുജനങ്ങളോട് അറിയിച്ചു.

ജമ്മുവിൽ അടുത്തിടെ നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ ലത്തീഫ് ഭട്ടാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ ലത്തീഫ് ഭട്ടിനെയും മറ്റൊരു ലഷ്കർ കമാൻഡറായ സാക്കിർ ഗനായിയെയും സുരക്ഷാ സേന വളഞ്ഞിരുന്നു. അഞ്ച് ദിവസം നീണ്ട ഏറ്റുമുട്ടലിനൊടുവിൽ സാക്കിറിനെ സുരക്ഷാ സേനയ്ക്ക് വധിക്കാനായെങ്കിലും ലത്തീഫ് രക്ഷപ്പെട്ടു. ഇതിന് ശേഷം ജമ്മുവിൽ സുരക്ഷാ ഉദ്യോഗസ്ഥരെയും ഇതരസംസ്ഥാനക്കാരെയും ലക്ഷ്യംവെച്ചു നടത്തുന്ന ആസൂത്രിത കൊലപാതകങ്ങൾക്ക് പിന്നിൽ ലത്തീഫ് ഭട്ടാണെന്നാണ് ഏജൻസികൾ സംശയിക്കുന്നത്. അതിർത്തിയിലുടനീളമുള്ള ഹാൻഡ്‍ലർമാരുടെ നിർദേശപ്രകാരം, സ്ലീപ്പർ സെല്ലുകളെ ഉപയോ​ഗിച്ചാണ് ലത്തീഫ് ഭട്ടിന് കൃത്യം നടത്തുന്നതെന്നാണ് കരുതുന്നത്.

അനന്തനാ​ഗിൽ കഴിഞ്ഞ മാസം നടത്തിയ ആക്രമണത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതിയാണ് ലത്തീഫ് ഭട്ട്. ആക്രമണത്തിന് പിന്നാലെ പൊലീസ് വ്യാപക തെരച്ചിൽ നടത്തിയിരുന്നു. കുൽ​ഗാമിൽ കഴിഞ്ഞ ആഴ്ച രണ്ട് ഇതരസംസ്ഥാനക്കാർ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നിലും ലത്തീഫ് ഭട്ടിൻ്റെ പങ്ക് സുരക്ഷാ സേന സംശയിക്കുന്നുണ്ട്. ഛത്തീസ്​ഗഡ് സ്വദേശികളായ രണ്ടു തൊഴിലാളികൾക്കാണ് ഭീകരവാദികളുടെ വെടിയേറ്റ് ജീവൻ നഷ്ടമായത്.

പ്രാഥമിക അന്വേഷണത്തിൽ, ഇരു സംഭവങ്ങളിലും ഭീകര‍ർ ഉപയോ​ഗിച്ചത് എകെ 47 തോക്കുകൾക്ക് പകരം പിസ്റ്റളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ആണ് കൃത്യത്തിന് പിന്നിൽ പ്രാദേശികമായി റിക്രൂട്ട് ചെയ്തവരാണെന്ന അനുമാനത്തിലേക്ക് അന്വേഷണ സംഘം എത്തിയത്. രണ്ട് ആക്രമണങ്ങളുടെയും രീതികൾ ലഷ്കർ ഇ തൊയ്ബയുടെ നിഴൽസംഘടനയായി ജമ്മു കശ്മീരിൽ പ്രവർത്തിക്കുന്ന ദ റസിസ്റ്റൻസ് ഫ്രണ്ടിൻ്റെ രീതികളുമായി സാമ്യമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.