ഷബീന പള്ളിയില്‍ എത്തുമ്പോഴേക്കും ആറുപുരുഷന്മാര്‍ ചേര്‍ന്ന് മര്‍ദനം ആരംഭിച്ചു.

ബെംഗളൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ 38 കാരിയെ മര്‍ദിച്ച് ആള്‍ക്കൂട്ടം. ബെംഗളൂരിലാണ് സംഭവം. ഷബീന ബാനു എന്ന യുവതിയാണ് ക്രൂരമായ മര്‍ദനത്തിന് ഇരയായത്. കഴിഞ്ഞ ആഴ്ച നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ഭാര്യയ്ക്കെതിരെ ഒരു പള്ളിയിലാണ് ഇയാള്‍ പരാതി നല്‍കിയത്. പള്ളിക്കു പുറത്തുവെച്ച് ഒരുകൂട്ടം പുരുഷന്മാര്‍ യുവതിയെ ആക്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. 

ഏപ്രില്‍ ഏഴിന് ഷബീന ബാനുവിനെ കാണാന്‍ ബന്ധുവായ നസീറും ഫയാസെന്ന മറ്റൊരാളും വീട്ടിലെത്തി. ഷബീനയുടെ ഭര്‍ത്താവ് ജമീല്‍ അഹമ്മദിന് ഇത് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് ഇയാള്‍ അടുത്തുള്ള ജുമ മസ്ജിദിലെത്തി ഭാര്യയ്ക്കും വീട്ടിലെത്തിയ രണ്ട് യുവാക്കള്‍ക്കുമെതിരെ പരാതി നല്‍കുകയായിരുന്നു. 

തുടര്‍ന്ന് ഏപ്രില്‍ ഒമ്പതിന് മൂന്നുപേരെയും പള്ളിയില്‍ നിന്ന് വിളിപ്പിച്ചു. ഷബീന പള്ളിയില്‍ എത്തുമ്പോഴേക്കും ആറുപുരുഷന്മാര്‍ ചേര്‍ന്ന് മര്‍ദനം ആരംഭിച്ചു. ക്രൂരമായ അക്രമത്തില്‍ ഷബീനയ്ക്ക് പരിക്കേറ്റു. അക്രമത്തിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. ഗൂഢാലോചനയും കൊലപാതക ശ്രമവും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചേര്‍ത്തിട്ടുണ്ട്.

Read More:കുട്ടികള്‍ പഠിക്കുന്നില്ല, അമ്മ ഐപാഡുകള്‍ മാറ്റിവെച്ചു; പിന്നീട് നടന്നത് മാനസികമായി തളര്‍ത്തിയെന്ന് അമാന്‍ഡ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം