മുസ്ലിം പള്ളികൾ തുണി കൊണ്ട് മൂടി അധികൃതർ. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് നടപടിയെന്നാണ് വിശദീകരണം. അഫ്സൽ​ഗഞ്ച്, പത്തർ​ഗട്ടി, സിദ്ദിയാംബർ ബസാർ, മൊഅസ്സം ജാഹി മാർക്കറ്റ് എന്നിവിടങ്ങളില പള്ളികളാണ് മറച്ചത്.

ഹൈദരാബാദ്: ​ദുർ​ഗാ വി​ഗ്രഹ നിമഞ്ജന ഘോഷയാത്രയോടനുബന്ധിച്ച് ഹൈദരാബാദിലെ പള്ളികൾ വെള്ളത്തുണി ഉപയോ​ഗിച്ച് മറച്ച് പള്ളി അധികൃതർ. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് നടപടിയെന്നാണ് വിശദീകരണം. അഫ്സൽ​ഗഞ്ച്, പത്തർ​ഗട്ടി, സിദ്ദിയാംബർ ബസാർ, മൊഅസ്സം ജാഹി മാർക്കറ്റ് എന്നിവിടങ്ങളില പള്ളികളാണ് മറച്ചത്. സെപ്റ്റംബറിൽ ഹൈദരാബാദിലെ ഗണേശ വിഗ്രഹ നിമജ്ജനത്തിന് മുന്നോടിയായും പള്ളികൾ മൂടിയിരുന്നു. ഘോഷയാത്ര കടന്നുപോകുന്ന പ്രധാന ഇടങ്ങളിലെല്ലാം സുരക്ഷക്കായി പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നു. ഈ വർഷം പഴയ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏകദേശം 200 വിഗ്രഹങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഘോഷയാത്രയ്ക്കുള്ള പദ്ധതികൾക്ക് ലോക്കൽ പൊലീസ് അന്തിമരൂപം നൽകി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഘോഷയാത്ര റൂട്ടുകളിലെ എല്ലാ പ്രധാന സ്ഥലങ്ങളിലും പൊലീസ് പിക്കറ്റുകൾ വിന്യസിച്ചിട്ടുണ്ട്. ഭരണകൂടം പ്രതിരോധ നടപടികളുടെ ഭാഗമായി ഘോഷയാത്ര റൂട്ടുകളിലെ പള്ളികൾ തുണികൊണ്ട് മൂടിയിരുന്നു. ഉപ്പുഗുഡ, ലാൽ ദർവാസ, ഗൗളിപുര, ഫലക്‌നുമ , ഛത്രിനക, ചന്ദ്രയങ്കുട്ട എന്നിവിടങ്ങളിൽ നിന്നാണ് ദുർഗ്ഗാ വിഗ്രഹങ്ങൾ പുറത്തെടുക്കുക. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പ്രാദേശിക പൊലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒമാരുമായി കൂടിക്കാഴ്ചകൾ നടത്തുകയും ജാഥയുടെ വഴികൾ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. 

വൈദ്യുതാഘാതം തടയുന്നതിനായി ജാഥയുടെ വഴികൾ പരിശോധിക്കാൻ ഇൻസ്പെക്ടർമാരോട് ആവശ്യപ്പെട്ടു. കഴിഞ്ഞവർഷവും ഹൈദരാബാദിൽ ഗണേശ ചതുർഥി ഘോഷയാത്രകൾ കടന്നുപോകുന്ന വഴികളിലെ പള്ളികൾ വെള്ളത്തുണി കൊണ്ട് മറച്ചിരുന്നു.

കഴിഞ്ഞവർഷം, രാമനവമി ഘോഷയാത്രയ്ക്ക് മുന്നോടിയായും ഹൈദരാബാദിൽ പള്ളി തുണികൊണ്ട് മറച്ചിരുന്നു. കഴിഞ്ഞ മാർച്ചിൽ, ഹോളി ആഘോഷങ്ങൾക്ക് മുന്നോടിയായി യുപിയിലെ ഷാജഹാൻപൂരിൽ ജില്ലാ ഭരണകൂടം 70 മുസ്‍ലിം പള്ളികൾ ടാർപോളിൻ കൊണ്ട് മൂടി.