ഗോവ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ടയാണ് ഇതെന്നാണ് പൊലീസ് വിശദമാക്കുന്നത്.
പനാജി: ഹൈഡ്രോ പോണിക്സ് രീതിയിലൂടെ വളർത്തിയെടുത്ത 11.67 കോടി വിലവരുന്ന കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ഗോവയിലെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയിലാണ് യുവാവ് കുടുങ്ങിയത്. പനാജിക്കും മാപുസയ്ക്കും ഇടയിലെ ഗിരിം ഗ്രാമത്തിൽ നിന്നാണ് 11.672 കിലോഗ്രാം കഞ്ചാവ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. ഗോവ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ടയാണ് ഇതെന്നാണ് പൊലീസ് വിശദമാക്കുന്നത്.
നിരന്തരമായ നിരീക്ഷണത്തിന് ശേഷം രഹസ്യ വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഗോവയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട നടന്നിട്ടുള്ളത്. നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് അനുസരിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിൽ സംസ്ഥാന പൊലീസിന് മുഖ്യമന്ത്രി അഭിനന്ദിച്ചു. ഗോവയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട നടത്തിയ പൊലീസ് സേനയ്ക്ക് അഭിനന്ദനം. പൊലീസ് സേനയുടെ അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് അറസ്റ്റ്. മയക്കുമരുന്നിനെതിരെ സഹിഷ്ണുത പാലിക്കില്ലെന്നും മുഖ്യമന്ത്രി എക്സിലെ കുറിപ്പിൽ വിശദമാക്കി.
സമൂഹത്തിനും യുവതലമുറയേയും സംരക്ഷിക്കാൻ നിലവിലെ അറസ്റ്റ് സഹായിക്കുമെന്നും മയക്കുമരുന്ന് റാക്കറ്റിനെതിരായ പ്രവർത്തനം കൂടുതൽ ശക്തമാക്കാനും നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വിശദമാക്കുന്നത്. മണ്ണ് ഉപയോഗിക്കാതെ ജലത്തിൽ ആവശ്യമായ മിനറലുകൾ നൽകി ചെടികൾ വളർത്തിയെടുക്കുന്ന രീതിയാണ് ഹൈഡ്രോ പോണിക്സ് കൃഷി രീതി.
