കളിക്കുന്നതിനിടെ ഉരുണ്ടുപോയ ബോൾ എടുക്കാൻ ശ്രമിക്കുമ്പോഴാണ് കുട്ടിയ്ക്ക് വൈദ്യുതാഘാതമേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
ഹൈദരാബാദ്: കളിക്കുന്നതിനിടെ ഷോക്കേറ്റ് 11 വയസുകാരൻ മരിച്ച സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന് കുട്ടിയുടെ അച്ഛൻ ആവശ്യപ്പെട്ടു. നഷ്ടപരിഹാരം നൽകാമെന്ന വാഗ്ദാനം തള്ളിയാണ് പിതാവിന്റെ ആവശ്യം. തെലങ്കാനയിലെ ചന്ദനഗറിലെ ആരംഭ് ടൗൺഷിപ്പിലായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. ചികിത്സയിലിരിക്കെയാണ് കുട്ടി മരിക്കുന്നത്.
12,00ഓളം അപ്പാർട്ട്മെന്റുകളുള്ള ടൗൺഷിപ്പിലാണ് അപകടം നടന്നത്. പ്രായമായവും കുട്ടികളും ഉൾപ്പെടെ നിരവധിപ്പേർ ദിവസവും സഞ്ചരിക്കുന്ന മേഖലയിൽ വെച്ച് ഇലക്ട്രിക് വയറിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ബോളുമായി കളിക്കുന്നതിനിടെ അടുത്തുള്ള ഒരു ട്രാൻസ്ഫോമറിന്റെ അടുത്തേക്ക് ബോൾ ഉരുണ്ടുപോയി. ഇത് എടുക്കാൻ നോക്കവെ വയറിൽ തട്ടി ഷോക്കേറ്റ് കുട്ടി മരിക്കുകയായിരുന്നു. ഇൻസുലേഷനോ മറ്റ് സുരക്ഷാ നടപടികളോ ഇല്ലാതെ അപകടകരമായ തരത്തിലായിരുന്നു ഈ വയർ സ്ഥാപിച്ചിരുന്നതെന്ന് അയൽവാസികൾ പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ അതീവ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ എത്തിച്ചത്.
പൂർണമായും ഒഴിവാക്കാൻ സാധിക്കുമായിരുന്ന ഒരു അപകടം ടൗൺഷിപ്പ് അധികൃതരുടെയും വൈദ്യുതി വകുപ്പിന്റെയും വീഴ് കൊണ്ട് സംഭവിച്ചതാണെന്ന് നാട്ടുകാർ പറഞ്ഞു. ഇതിന് പിന്നാലെയാണ് കുട്ടിയുടെ ആശുപത്രിചെലവ് വഹിക്കാമെന്നും നഷ്ടപരിഹാരം നൽകാമെന്നും തെലങ്കാന സ്റ്റേറ്റ് സതേൺ പവർ ഡിസ്ട്രിബ്യൂഷൻ പവർ കമ്പനി അറിയിച്ചത്. എന്നാൽ ഇത് കുട്ടിയുടെ അച്ഛൻ നിരസിക്കുകയായിരുന്നു.
മകന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്നാണ് അച്ഛന്റെ ആവശ്യം. ഒറ്റപ്പെട്ട ഒരു അപകടമായി ഇത് കാണാൻ കഴിയില്ല. ഒരു വീഴ്ചയാണ് സംഭവിച്ചത്. അതിന് ആരെങ്കിലും ഉത്തരവാദികളായേ പറ്റൂ. അവർക്കെതിരെ കർശന നടപടി വേണമെന്നും അച്ഛൻ പറഞ്ഞു. തങ്ങളുടെ ഭാഗത്തു നിന്നുണ്ടായ പിഴവാണ് അപകട കാരണമായതെന്ന് ഉദ്യോഗസ്ഥർ സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു.