കർത്തവ്യ പഥിൽ നടന്ന 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

ദില്ലി: തനിക്ക് ഇന്ത്യൻ വേരുകളുണ്ടെന്നും അത് ഡി എൻ എ സീക്വൻസിങ്ങിലൂടെ കണ്ടെത്തിയെന്നും ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോ. കർത്തവ്യ പഥിൽ നടന്ന 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. പ്രസിഡൻ്റ് ദ്രൗപതി മുർമു ആതിഥേയത്വം വഹിച്ച വിരുന്നിൽ പങ്കെടുക്കവേ ഇന്ത്യ-ഇന്തോനേഷ്യ ബന്ധത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവർ. 

അടുത്തിടെ തൻ്റെ ഡിഎൻഎ സീക്വൻസിങ് നടത്തിയെന്നും തനിക്ക് ഇന്ത്യൻ ഡിഎൻഎ ഉണ്ടെന്ന് അതിലൂടെ തെളിഞ്ഞെന്നും ഇന്തോനേഷ്യൻ പ്രസിഡൻ്റ് പറഞ്ഞു. ഈ വെളിപ്പെടുത്തൽ ചിരിച്ച് ഒരു കയ്യടിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വൈസ് പ്രസിഡൻ്റ് ജഗ്ദീപ് ധൻഖറും ഉൾപ്പെടെ സ്വീകരിച്ചത്. 

ഇന്ത്യൻ ​ഗാനങ്ങൾ കേൾക്കുമ്പോൾ ഞാൻ നൃത്തം ചെയ്യുമെന്ന് എല്ലാവർക്കുമറിയാമെന്ന് ഇന്ത്യൻ സം​ഗീതത്തോടുള്ള തന്റെ ഇഷ്ടം പ്രകടിപ്പിച്ചു കൊണ്ട് പ്രബോവോ സുബിയാന്തോ പറഞ്ഞു. ഇരു രാജ്യങ്ങൾക്കും പുരാതനമായ ചരിത്രമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ രാജ്യങ്ങൾ തമ്മിൽ സാമ്യമുള്ള മറ്റു പല കാര്യങ്ങളുമുണ്ട്. നമ്മുടെ ഭാഷയുടെ വളരെ പ്രധാനപ്പെട്ട ഭാഗം സംസ്കൃതത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഇന്തോനേഷ്യയുടെ പല പേരുകളും യഥാർത്ഥത്തിൽ സംസ്കൃത നാമങ്ങളാണ്. ഞങ്ങളുടെ ദൈനംദിന ജീവിതത്തിൽ പുരാതന ഇന്ത്യൻ നാഗരികതയുടെ സ്വാധീനം വലുതാണ്. ഇതിൽ ജനിതകവും ഉൾപ്പെടുന്നുണ്ടെന്നാണ് ഞാൻ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇന്തൊനേഷ്യയിൽ നിന്ന് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാ​ഗമാകുന്ന രണ്ടാമത്തെ പ്രസിഡന്റാണ് പ്രബോവോ സുബിയാന്തോ. ഇതിന് മുൻപ് 1950 ജനുവരി 26 ന് നടന്ന ചടങ്ങിൽ പങ്കെടുത്തത് സുകാർണോ ആയിരുന്നു. ഇന്ത്യയിൽ വന്നതിൽ ഞാൻ അഭിമാനിക്കുന്നുവെന്നും വരും വർഷങ്ങളിൽ ഇന്ത്യയിലെ ജനങ്ങൾക്ക് ഐശ്വര്യവും സമാധാനവും മഹത്വവും ആശംസിക്കുന്നതായും സുബിയാന്തോ പറഞ്ഞു.

4 വർഷത്തിൽ ബൈഡന് ചെയ്യാനാകാത്തത് ഒരാഴ്ചയിൽ ചെയ്തുകാട്ടിയെന്ന് ട്രംപ്; 12 ഫെഡറൽ നിരീക്ഷക സമിതികൾ പിരിച്ചുവിട്ടു

യുദ്ധക്കളമായി വീണ്ടും സുഡാൻ; ആശുപത്രിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ 70 മരണം, 19 പേർക്ക് പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...