'പാർലമെന്റ് ഉദ്ഘാടനത്തിന് പോകാത്തത് ഭാഗ്യം'; തുറന്നടിച്ച് ശരദ് പവാർ
'ലോക്സഭാ സ്പീക്കറായ ഓം ബിർല ചടങ്ങിൽ പങ്കെടുത്തു. എന്നാൽ, രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതിയെ കണ്ടില്ല. മുഴുവൻ പരിപാടിയും ചിലർക്ക് വേണ്ടി മാത്രമുള്ളതായിരുന്നു'.
പുനെ: പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത രീതിയിൽ സന്തോഷവാനല്ലെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. ഉദ്ഘാടന ചടങ്ങുകൾ രാവിലെ ടിവിയിൽ കണ്ടു. അവിടെ പോകാത്തതിൽ സന്തോഷം തോന്നി. നമ്മുടെ രാജ്യത്തെ പിന്നോട്ട് നടത്തുകയാണോ. കുറച്ചാളുകൾക്ക് മാത്രമായിരുന്നോ പരിപാടിയെന്നും പവാർ ചോദിച്ചു. ജവർഹലാൽ നെഹ്റുവിന്റെ കാഴ്ചപ്പാടിൽ നിന്നും തീർത്തും പിന്നോട്ടുള്ള നടത്തമാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്രീയതയിൽ അധിഷ്ടിതമായ ആധുനിക സമൂഹമായിരുന്നു നെഹ്റുവിന്റെ സങ്കൽപം. അതിൽനിന്നും തികച്ചും പിന്നോട്ടാണ് കാര്യങ്ങളുടെ പോക്ക്. പ്രസിഡന്റിന്റെ വൈസ് പ്രസിഡന്റിനെയും ക്ഷണിക്കേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്തമായിരുന്നു. ലോക്സഭാ സ്പീക്കറായ ഓം ബിർല ചടങ്ങിൽ പങ്കെടുത്തു. എന്നാൽ, രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതിയെ കണ്ടില്ല. മുഴുവൻ പരിപാടിയും ചിലർക്ക് വേണ്ടി മാത്രമുള്ളതായിരുന്നു. പഴയ പാർലമെന്റുമായി ജനങ്ങൾക്ക് പ്രത്യേക ബന്ധമുണ്ടായിരുന്നു. പുതിയ പാർലമെന്റിനെക്കുറിച്ച് പ്രതിപക്ഷത്തോട് ചർച്ച പോലും നടത്തിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അപൂർണമായ ചടങ്ങാണ് നടന്നതെന്ന് സുപ്രിയാ സുലെയും വിമർശിച്ചു. ഞായറാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് കെട്ടിടം രാജ്യത്തിന് സമർപ്പിച്ചത്. അധികാര കൈമാറ്റത്തിന്റെ അടയാളമായ ചെങ്കോൽ പാർലമെന്റിൽ സ്ഥാപിക്കുകയും ചെയ്തു.