പാർലമെന്റ് മണിപ്പൂരിലെ ജനങ്ങളുടെ വേദനക്ക് ഒപ്പം നിൽക്കണമെന്നും എന്ത് കൊണ്ട് കലാപം നടക്കുന്ന മണിപ്പൂരിൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയില്ലെന്നും ഗൗരവ് ഗോഗോയി
ദില്ലി: മോദിയുടെ മൗനം ഭജിക്കാനാണ് അവിശ്വാസം കൊണ്ടുവന്നതെന്ന് മണിപ്പുർ വിഷയത്തിൽ 'ഇന്ത്യ' മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം അവതരിപ്പിച്ച ഗൗരവ് ഗോഗോയി. മണിപ്പൂരിനായാണ് ഇന്ത്യ മുന്നണി അവിശ്വാസം കൊണ്ടുവന്നത്. പാർലമെന്റ് മണിപ്പൂരിലെ ജനങ്ങളുടെ വേദനക്ക് ഒപ്പം നിൽക്കണം. എന്ത് കൊണ്ട് കലാപം നടക്കുന്ന മണിപ്പൂരിൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയില്ല. മണിപ്പൂർ മുഖ്യമന്ത്രിയുടെ രാജി അവശ്യപ്പെട്ടില്ല എന്ന് ഗൗരവ് തൻറെ പ്രസംഗത്തിൽ ചോദിച്ചു. രണ്ട് വിഭാഗങ്ങൾ ഇതു പോലെ ഏറ്റുമുട്ടുന്നത് മുൻപ് കണ്ടിട്ടില്ല. അദാനി, ചൈന വിഷയത്തിലൊക്കെ മൗനത്തിലായിരുന്ന മോദിയുടെ മൗനം ഭജിക്കാനാണ് അവിശ്വാസം കൊണ്ടുവന്നത്. സ്ത്രീകളെ നഗ്നരാക്കി നടത്തിയ വീഡിയോ പ്രചരിച്ചതുകൊണ്ടാണ് മോദി പാർലമെന്റിന് പുറത്ത് സംസാരിക്കാൻ തയ്യാറായത് എന്നും ഗൗരവ് പറഞ്ഞു.
എന്നാൽ ബി ജെ പി അംഗങ്ങൾ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷമായ പരിഹാസത്തോടെയാണ് പ്രതികരിച്ചത്. രാഹുൽ ഗാന്ധി സംസാരിക്കുമെന്നായിരുന്നു ആദ്യം കോൺഗ്രസ് വൃത്തങ്ങൾ നൽകിയ സൂചന. പക്ഷേ ഗൗരവ് ഗോഗോയി തന്നെ അദ്യം അവിശ്വാസ പ്രമേയം അവതരിപ്പിച്ച് സംസാരിക്കാൻ തീരുമാനിച്ചു. എന്ത് കൊണ്ടാണ് അദ്യം ഗൗരവ് ഗോഗോയി സംസാരിക്കുന്നത് രാഹുൽ ഗാന്ധി സംസാരിക്കുമെന്നാണല്ലോ ലോക്സഭ സെക്രട്ടറിയേറ്റിൽ കൊടുത്ത കത്തിൽ ഉണ്ടായിരുന്നതെന്ന് നിഷികാന്ത് ദൂബെ പ്രതിപക്ഷത്തെ പരിഹസിച്ച് ചോദിച്ചു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ രാഹുൽ ഗാന്ധി സംസാരിക്കുമെന്നാണ് സൂചന.
അതേസമയം അഞ്ച് മന്ത്രിമാരെ രംഗത്തിറക്കിയാണ് ബി ജെ പി പ്രതിപക്ഷത്തെ നേരിടാൻ പോകുന്നത് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ, നിർമ്മല സീതരാമൻ, കിരൺ റിജിജു, സമൃതി ഇറാനിയുൾപ്പടെയുള്ളവർ ഈ വിഷയത്തിൽ സംസാരിക്കും. 10-ആം തീയതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക് സഭയിൽ സംസാരിക്കാനായി എത്തുക.
