ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണത്തിന് കേന്ദ്ര നിയമം കൊണ്ടുവരണമെന്ന് ഐഎംഎ; നില്പ് സമരം തുടരുന്നു
രാംദേവിനെതിരെ നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം, നിയമപരമായി ശിക്ഷിക്കണം. മഹാമാരിക്കാലത്ത് ശാസ്ത്രീയ അടിത്തറയില്ലാത്ത പ്രചാരണങ്ങളാണ് രാംദേവ് നടത്തുന്നത് എന്നും ഡോ ജയലാൽ ആരോപിച്ചു.
ദില്ലി: ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണത്തിന് കേന്ദ്ര നിയമം കൊണ്ടുവരണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ അധ്യക്ഷൻ ഡോ ജയലാൽ. ആരോഗ്യ പ്രവർത്തകർക്കെതിരെ പലയിടങ്ങളിലും അതിക്രമം നടക്കുന്നു. ബാബാ രാംദേവിനെതിരെ നിയമപോരാട്ടം ശക്തമാക്കുമെന്നും ഡോ ജയലാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ബാബാ രാംദേവിനെതിരെ നിയമ നടപടികൾ ശക്തമായി തുടരും. സർക്കാർ ഒപ്പമുണ്ടെന്ന് പ്രചാരണമാണ് രാംദേവ് നടത്തുന്നത്. രാംദേവിനെതിരെ നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം, നിയമപരമായി ശിക്ഷിക്കണം. മഹാമാരിക്കാലത്ത് ശാസ്ത്രീയ അടിത്തറയില്ലാത്ത പ്രചാരണങ്ങളാണ് രാംദേവ് നടത്തുന്നത് എന്നും ഡോ ജയലാൽ ആരോപിച്ചു.
രാജ്യത്ത് ഉടനീളം മൂന്നര ലക്ഷം ഡോക്ടർമാരാണ് ഇന്ന് ഐഎംഎയുടെ നില്പ് സമരത്തിൽ പങ്കെടുക്കുന്നത്. രാജ്യവ്യാപകമായി ആശുപത്രികള്‍ക്ക് മുന്നിലും, സംസ്ഥാന, ജില്ലാ ആസ്ഥാനങ്ങള്‍ക്ക് മുന്നിലുമാണ് സമരം നടത്തുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശുപത്രികള്‍ക്കും മതിയായ സംരക്ഷണം ആവശ്യപ്പെട്ടാണ് സമരം. ദില്ലിയിൽ എംയിസിന് മുന്നിലാണ് പ്രതിഷേധം. കൊവിഡ് മാനദണ്ഡം പാലിച്ചും, ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെടാതെയുമാകും സമരമെന്ന് ഐഎംഎ അറിയിച്ചിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona