ചികിത്സയിൽ കഴിയുന്ന ഫോട്ടോ പുറത്തുവിട്ട സംഭവം; കടുത്ത അതൃപ്തി പ്രകടിപ്പിച്ച് മൻമോഹൻ സിങിൻ്റെ കുടുംബം
ചിത്രം പകർത്തരുതെന്ന് അമ്മ പറഞ്ഞതാണെന്നും അത് വകവെക്കാതെ മന്ത്രിയുടെ ഒപ്പമെത്തിയ ഫോട്ടോഗ്രാഫർ ചിത്രം പകർത്തിയെന്നുമാണ് മൻമോഹൻ സിങ്ങിന്റെ മകൾ ധമാൻ സിങ് പറയുന്നത്. സംഭവം കുടുംബത്തെ വേദനിപ്പിച്ചുവെന്നും ധമാൻ സിങ് പറഞ്ഞു.
ദില്ലി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് (Manmohan Singh) ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിന്റെ ചിത്രം പുറത്തുവിട്ടതിനെതിരെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കുടുംബം. ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ (Mansuk Mandaviya) മൻമോഹൻ സിംഗിനെ കാണുന്ന ചിത്രം പുറത്ത് വന്നത് വിമർശനത്തിന് ഇടയാക്കിയിരുന്നു.
ചിത്രം പകർത്തരുതെന്ന് അമ്മ പറഞ്ഞതാണെന്നും അത് വകവെക്കാതെ മന്ത്രിയുടെ ഒപ്പമെത്തിയ ഫോട്ടോഗ്രാഫർ ചിത്രം പകർത്തിയെന്നുമാണ് മൻമോഹൻ സിങ്ങിന്റെ മകൾ ധമാൻ സിങ് പറയുന്നത്. സംഭവം കുടുംബത്തെ വേദനിപ്പിച്ചുവെന്നും ധമാൻ സിങ് പറഞ്ഞു.
ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് മുൻ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മൻമോഹൻ സിംഗിനെ ബുധനാഴ്ച ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസമായി അദ്ദേഹത്തിന് പനിയുണ്ടായിരുന്നു. രക്തത്തിലെ ഗ്ലൂക്കോസ് നിലയും താഴ്ന്നിരുന്നു. ശ്വാസതടസമടക്കമുള്ള പ്രയാസങ്ങള്‍ നേരിട്ടതിനെ തുടര്‍ന്നാണ് മന്‍മോഹന്‍ സിംഗിനെ ആശുപത്രിയിലെത്തിച്ചത്.
എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് മൻമോഹൻ സിംഗിനെ ചികിത്സിക്കുന്നത്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നാണ് മന്‍മോഹന്‍ സിംഗിന്‍റെ ഓഫീസ് പ്രതികരിച്ചത്. 88 വയസുകാരനായ മൻമോഹൻ സിംഗിന് ഈ വർഷം ആദ്യം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.