കോഴിക്കറിയിൽ നിന്ന് തൂവലും ചോരയും ചപ്പാത്തിയിൽ നിന്ന് പ്ലാസ്റ്റികും ചോറിൽനിന്ന് പാറ്റയെയും കിട്ടിയതായി വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. ഭക്ഷ്യ വിഷബാധ പതിവെന്നും വിദ്യാർഥികൾ പറയുന്നു. മെസ്സ് ഫീ ആയി വാങ്ങുന്നത് പ്രതിവർഷം 80,000 രൂപയാണ്. 

ബെം​ഗളൂരു: മൈസൂരുവിലെ കോളേജ് ഹോസ്റ്റലുകളിൽ മലയാളി വിദ്യാർത്ഥികൾക്ക് ഭക്ഷ്യയോ​ഗ്യമല്ലാത്ത ഭക്ഷണം നൽകിയ സംഭവത്തിൽ ഇടപെട്ട് കെ സി വേണു​ഗോപാൽ എംപി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് വിഷയത്തിൽ കെ സി ഇടപെട്ടത്. കർണാടക ആരോഗ്യമന്ത്രിയെ ഫോണിൽ വിളിച്ച കെ സി കർശന നടപടിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 5 കോളേജുകളിൽ ഇത്തരത്തിൽ വൃത്തിഹീനമായ ഭക്ഷണമാണ് നൽകുന്നതെന്ന വിവരമാണ് പുറത്തുവരുന്നത്. ​ഗ്ലോബൽ എഡ്യൂക്കേഷണൽ സർവീസ് എന്ന ഏജൻസിയാണ് 5 കോളേജുകളിലും ഭക്ഷണം എത്തിക്കുന്നത്. കോഴിക്കറിയിൽ നിന്ന് തൂവലും ചോരയും ചപ്പാത്തിയിൽ നിന്ന് പ്ലാസ്റ്റികും ചോറിൽനിന്ന് പാറ്റയെയും കിട്ടിയതായി വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. ഭക്ഷ്യ വിഷബാധ പതിവെന്നും വിദ്യാർഥികൾ പറയുന്നു. മെസ്സ് ഫീ ആയി വാങ്ങുന്നത് പ്രതിവർഷം 80,000 രൂപയാണ്.

പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുവരാൻ അനുവദിക്കില്ല. ചോദ്യം ചെയ്താൽ ശിക്ഷാനടപടികൾ നേരിടേണ്ടി വരുന്നുവെന്നും വിദ്യാർത്ഥികൾ പറയുന്നു. ഇന്റേണൽമാർക്ക് കട്ട് ചെയ്യും, സർട്ടിഫിക്കറ്റുകൾ നൽകില്ല എന്ന് പറയും. വിദ്യാർത്ഥികൾ പകർത്തിയ ദൃശ്യങ്ങൾ പുറത്ത്. ഗ്ലോബൽ എഡ്യൂക്കേഷൻ സർവീസ് എന്ന ഏജൻസി കോളേജുകളുമായി ഒത്തുകളിക്കുകയാണെന്നും വിദ്യാർത്ഥികൾ ഒന്നടങ്കം പറയുന്നു. മലയാളികളാണ് മെസ്സ് നടത്തുന്നത്.